ജലാലുദ്ധീന്‍ റൂമി; ആത്മാനുരാഗത്തിന്റെ കവിതകള്‍

 ഉവൈസ് വള്ളിശ്ശേരി 



            മതപഠനങ്ങള്‍ അടിമത്വത്തിലുള്ള ഒരു പരിശീലനം മാത്രമാണ്. കാരണം അത് പ്രാധാന്യം കല്‍പിക്കുന്നത് വിശ്വാസങ്ങളെയാണ്, ചിന്തകളെയല്ല. കാഴ്ചയെക്കാള്‍ അന്ധതയെ അനുകരിക്കാന്‍ മതങ്ങള്‍ അനുശാസിക്കാതെ ബോധ്യപ്പെടുത്തുന്നു. മറ്റുള്ളവരെ അനുകരിക്കാനാണ് ഈ ഒരു സമീപനത്തില്‍ നിന്നും വ്യക്തമാകുന്നത്. സ്വന്തം ബോധമണ്ഡലങ്ങളെ അത് നിര്‍ജ്ജീവമാക്കുന്നു. ചിന്തകളെ തടവിലാക്കിയുള്ള ഈ മത നിയമ ചട്ടക്കൂടങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അഭ്യൂഹം നിസ്സാരവല്‍കരിക്കാന്‍ കഴിയുന്നതല്ല. ഇങ്ങനെയുള്ള തടവുകള്‍ക്കുള്ള പ്രധാനവും സത്യവുമായ കാരണമെന്തന്നാല്‍ ചിന്താശേഷി ശക്തവും ഊര്‍ജ്ജസ്വലവുമായാല്‍ പല മതങ്ങള്‍ക്കും ദീര്‍ഘകാലം നിലനില്‍ക്കാന്‍ കഴിയില്ല. ഇവിടെ മത ബോധമുണ്ടാകും. ആളുകള്‍ ഉണര്‍ന്നു ചിന്തിക്കും. അങ്ങനെ വന്നാല്‍ മതങ്ങലുടെ നിലനില്‍പ്പ് തീര്‍ച്ചയായും അപകടത്തിലാവും. കാരണം ചിന്തയുടെ നൈസര്‍ഗിക ധാര പ്രപഞ്ച സത്യത്തിലേക്കാണ്. നദികള്‍ സമുദ്രത്തിലേക്കെന്നപോലെ ചിന്തകള്‍ പ്രാപഞ്ചികതയിലേക്കൊഴുകുന്നു. ഒടുവില്‍ നിഷ്പക്ഷമായ അന്വോഷണത്തിന് വിധേയമാവുന്നു. സത്യം വെളിച്ചം കാണുന്നു. സത്യം ഒരിക്കലും ഒന്നിലേറെ കാണില്ല. അതെപ്പോഴും ഒന്നുമാത്രമാണ്. 
        വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് മുന്‍തൂക്കമില്ല. കാരണം വിശ്വാസത്തിന്റെ തടാകത്തിന് ഒഴുക്കില്ല. അത് അതില്‍തന്നെ ഒതുങ്ങി നില്‍ക്കുന്നത് കൊണ്ട് അതിന് മഹാ സമുദ്രത്തിലേക്ക് ഒഴുകാന്‍ സാധിക്കില്ല. ഒന്നായിരിക്കുന്നതിലേക്കുള്ള വഴികള്‍ അടഞ്ഞുകടക്കും. ചിന്ത ഒഴുക്കും വിശ്വാസം നിശ്ചലതയുമാണ്. അത്‌കൊണ്ട്് ചിന്തകള്‍ എവിടെനിന്ന് തുടങ്ങിയാലും ഒടുവിലത് കേന്ദ്രസ്ഥാനീയവും അത്യന്തികവുമായ സത്യത്തിലേക്ക് നയിക്കപ്പെടുന്നു. 
        സത്യം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കും. കാര്യകാരണ (causality) ബന്ധങ്ങള്‍ക്കതീതമായ പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്തത വന്നാലും അതിന്റെ സത്ത (സത്യം) ഒന്നാണ്. അത് ഏകമാണ്.് 
        ഒരാള്‍ ആദ്യമായി സത്യമറിയാന്‍ അര്‍ഹനായിരിക്കണം. അത് കാണണമെങ്കില്‍ ആരോഗ്യമുള്ളതും തുറന്നതുമായ കണ്ണുകള്‍ വേണം.അത്തരം കണ്ണുകള്‍ നേടിയെടുക്കുന്നതില്‍ തൃപ്്തികൈവരിക്കാനും സാധിക്കണം. മൗലാന ജലാലുദ്ദീന്‍ റൂമിയെ വായിക്കുന്നവര്‍ക്ക് സ്പഷ്ടമായ തിരിച്ചറിവുണ്ടാവേണ്ടത് ഇവിടെയാണ്. 
        മനുഷ്യാത്മാവിന്റെ ദാഹമാണ് റൂമിയുടെ ഗസലുകള്‍. ലോകത്തെ കൂടുതല്‍ അഗാധമായി സ്വാധീനിച്ച എഴുത്തുകളില്‍ പ്രചാരം നേടിയ ഒന്നാണ് റൂമിയുടെ കവിതകള്‍. പ്രപഞ്ച സത്യത്തെ മനുഷ്യാത്മാവില്‍ ഉള്ള അശണ്ടകളില്‍ നിന്ന് കടഞ്ഞെടുക്കുക മാത്രമാണ് റൂമി ചെയ്തത്. ഇന്നും ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന കവി എന്ന നിലക്ക് റൂമിയെ പരിചയപ്പെടുത്തുന്നതില്‍ തെറ്റില്ല. 
        1207 ല്‍ അഫ്ഗാന്സ്ഥാനിലെ ബല്‍ഖില്‍ എന്ന സ്ഥലത്താണ് ജലാലുദ്ദീന്‍ റൂമിയുടെ ജനനം. മംഗോളുകളുടെ ആക്രമണം അധികരിച്ചപ്പോള്‍ 11 ാം വയസ്സില്‍ തന്നെ കുടുംബം അഫ്ഗാനിസ്ഥാനില്‍ നിന്ന് പാലായനം ചെയ്തു. പിന്നീട് ബഗ്ദാദ്, മക്ക, ഡമസ്‌കസ് തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ച ശേഷം തുര്‍ക്കിയിലെ കൊന്‍യയില്‍ സ്ഥിര താമസമാക്കി.ജീവിതത്തിലെ സിംഹഭാഗവും ചിലവഴിച്ചത് അവിടെയായിരുന്നു. 
        ചെറുപ്രായത്തില്‍ തന്നെ സൂഫി ചിന്താ ധാരയുമായി അടുത്തിടപഴകാന്‍ റൂമിക്ക് സാധിച്ചു. ദീനിനെ സ്വയം മനസ്സിലാക്കാനും അനുഭവിക്കാനും കഴിയണം എന്ന ചിന്താഗതിക്കാരനായിരുന്ന പിതാവിന്റെ പാ ത തന്നെയാണ് റൂമി പിന്‍പറ്റിയത്. ചെറിയ പ്രായത്തില്‍ തന്നെ ഖുര്‍ആനും ഹദീസും അറബി ഭാഷയും തത്ത്വശാസ്ത്രവും ജ്യോതിശാസ്ത്രവും ഗണിതവുമൊക്കെ പഠിക്കാന്‍ അവസരം ലഭിച്ചു. 
        തന്റെ 24 ാം വയസ്സില്‍ പിതാവിന്റെ മരണം സംഭവിച്ചപ്പോഴേക്കും റൂമി ശ്രദ്ധയാകര്‍ശിച്ചിരുന്നു. അദ്ധ്യാപനത്തിലായിരുന്നു അധിക സമയവും ചിലവഴിച്ചത്. 
        തന്റെ 38 ാം വയസ്സിലാണ് ജീവിതത്തിന്റെ നിര്‍ണായക ഘട്ടത്തിലേക്ക് റൂമി പ്രവേശിക്കുന്നത്. തന്റെ ആത്മീയ ഗുരുവുമായുള്ള കൂടിക്കാഴ്ചയുടെ വിഷയത്തില്‍ പല അതിശയകരമായ കഥകളും പ്രചാരത്തിലുണ്ട്. ഒരിക്കല്‍ റൂമി കുളിക്കടവില്‍ പുസ്തകങ്ങള്‍ക്കൊപ്പം ഇരിക്കുകയായിരുന്നു. അന്നേരം അപരിചിതനായ ഒരാള്‍ കുളിക്കടവിലെത്തി പുസ്‌കങ്ങളെല്ലാം വാരി കുളത്തിലേക്ക്്് വലിച്ചെറിഞ്ഞു. റൂമി ആകെ ഭയപ്പെട്ട് പോയി. അയാള്‍ പറഞ്ഞു: ' വായിക്കരുത്, എഴുതരുത്.'
അതും പറഞ്ഞ്്് അയാള്‍ നടന്ന് പോയി.
റൂമിയുടെ ശിഷ്യന്‍ വെള്ളത്തില്‍ വീണ പുസ്തകങ്ങളെല്ലാം കരക്കെത്തിച്ചു.അത്ഭുതം! ഒറ്റ പുസ്തകം പോലും നനഞ്ഞിട്ടില്ല.വന്ന് പോയ മനുഷ്യന്‍ ഒരു 'മനുഷ്യ' നാണെന്ന സത്യം റൂമി മനസ്സിലാക്കി.അങ്ങനെ അദ്ദേഹത്തെ അന്വേഷിച്ച്് കണ്ടെത്തി.മഹാ സൂഫി ഗുരു 'ശംസുദ്ദീന്‍ അത്തബ്‌രീസി'. റൂമി ഗുരുവിന്റെ കുടിലിലെത്തി. പുറത്ത്് ശിഷ്യന്മാര്‍ നില്‍ക്കുന്നുണ്ട്്്. അവര്‍ പരസ്പരം പറഞ്ഞു :' ഇയാളോടും ഗുരു ചോദ്യം ചോദിക്കും.ഉത്തരം കിട്ടാതെ പുറത്ത്്് പോവാനാവും വിധി..' എല്ലാം കേട്ട്്് റൂമി ഗുരുവിന്റെ അരികിലെത്തി. ധ്യാനത്തിലായിരുന്ന ഗുരു കണ്ണ്്് തുറന്നു.
'ഖുര്‍ആനില്‍ അല്ലാഹുവിന്്്് എത്ര നാമങ്ങളുണ്ട് ? '
' 99 ' റൂമി പറഞ്ഞു.
' നൂറാമത്തെ നാമം എവിടെ ? ' 
റൂമി മൗനത്തിന്റെ പടവുകള്‍ക്കുള്ളിലേക്ക്്് കൂപ്പുകുത്തി. 99 നാമങ്ങളിലൂടെ കടന്ന്് പോകുമ്പോള്‍ നൂറാമത്തെ നാമം അത്്് ലയനത്തിന്റെ മഹാമഹനമാണെന്ന് മൗനത്തിലൂടെ റൂമി ഗുരുവിനെ കേള്‍പ്പിച്ചു. 
        മൗനം ദൈവത്തിന്റെ ഭാഷയാണെന്നും മറ്റുള്ള ഭാഷകളെല്ലാം അതിന്റെ പരിഭാഷകളുമാണെന്ന് റൂമിയുടെ മനസ്സ് മന്ത്രിച്ചു.
ഗുരു ശംസുദ്ദീന്‍ റൂമിയെ പോകാന്‍ അനുവദിച്ചു. പുറത്ത് നിന്നിരുന്ന ശിഷ്യര്‍ ഓടി വന്നു.ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അയാള്‍ നല്‍കിയോ എന്നായിരുന്നു അവര്‍ക്കറിയേണ്ടിയിരുന്നത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അയാള്‍ എന്നെ അനുഭവിപ്പിച്ചു എന്നായിരുന്നു ഗുരുവിന്റെ മൊഴി. 
        ശംസുദ്ദീന്‍ അത്തബ്‌രീസിയുമായുള്ള റൂമിയുടെ ഈ കൂടിക്കാഴ്ചയാണ് റൂമിയെ അനന്തമായ പ്രേമ ഉല്ലാസത്തിലേക്ക് നയിച്ചത്. അരപ്പട്ടകള്‍ വില്‍പന നടത്തി ഊരു ചുറ്റിയ ഒരു ദര്‍വീശായിരുന്നു അദ്ദേഹം. ശംസുദ്ദീനുമായുള്ള ഈ കൂടിക്കാഴ്ചക്ക് ശേഷം പല വട്ടം റൂമി ശംസുദ്ദീനെ സന്ദര്‍ശിച്ചു.ആറു മാസം ഇരുവരും ഒരു മുറിയില്‍ അടച്ചിരുന്ന് സംവാദത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പറയപ്പെടുന്നു. അദ്ധ്യാപനം നടത്തിക്കൊണ്ടിരുന്ന റൂമി തന്റെ ആത്മ ദാഹം മൂലം നിരന്തരം ശംസുദ്ദീനെ സന്ദര്‍ശിക്കുന്നത് തന്റെ കുടുംബക്കാരെ അസ്വസ്ഥരാക്കി.ഒടുവില്‍ അവരും റൂമിയുടെ ശിഷ്യ•ാരും ചേര്‍ന്ന് ശംസുദ്ദീനോട് ഖുന്‍യ വിട്ട് പോകാന്‍ നിര്‍ബന്ധിച്ചു. 
        ശംസുദ്ദീന്റെ അപ്രതീക്ഷിതമായ തിരോധാനം റൂമിയെ വല്ലാതെ വിഷണ്ണനാക്കി. വിരഹ നൊമ്പരം താങ്ങാനാവാതെ റൂമി ശംസുദ്ദീനെ തേടി യാത്രയായി. ഇതിനകം തങ്ങളുടെ പ്രവര്‍ത്തിയില്‍ ഖേദം തോന്നിയ കുടുംബാംഗങ്ങള്‍ ശംസുദ്ദീനെ അന്വേഷിച്ച് കണ്ടെത്തി.അവര്‍ റൂമിയുടെ കുടിലിനടുത്ത് ഒരു ടെന്റ് കെട്ടി ശംസുദ്ദീനെ അവിടെ പാര്‍പ്പിച്ചു. അധികം താമസിയാതെ തന്നെ റൂമിയുടെ ഒരു മകന്‍ ശംസുദ്ദീനെതിരെ തി രിഞ്ഞു. അദ്ദേഹം വീണ്ടും നാട് വിട്ടു. പിന്നീട് റൂമി അദ്ദേഹത്തെ കണ്ടില്ല. റൂമിയുടെ ബന്ധുക്കള്‍ കൊന്നതാണെന്ന് പണ്ഡിത മതങ്ങളിലുണ്ട്. 
        ജലാലുദ്ദീന്‍ റൂമിയില്‍ ഉറങ്ങിക്കിടന്നിരുന്ന കാവ്യ കൗതുകങ്ങളെ തൊട്ടുണര്‍ത്തി നൃത്തം ചെയ്യിക്കാന്‍ ശംസുദ്ദീന്‍ തബ്‌രീസിന് സാധിച്ചു. വെറും കാവ്യങ്ങളായിരുന്നില്ല അവ. മറിച്ച് ആദ്ധ്യാത്മികമായ അഴകേറിയ സാരങ്ങളെ ഒളിപ്പിച്ച് വെച്ച മുത്തുകളായിരുന്നു അവ. ആ മുത്തുകള്‍ ചിപ്പിക്ക് പുറത്ത് വന്നപ്പോള്‍ അത് റൂമി തന്റെ ശിഷ്യരുമായി പങ്ക് വെച്ചു. ഉദാഹരണങ്ങല്‍ മുഖേന ലളിതമായി അവയെ അവതരിപ്പിച്ചു. 
        ശംസുദ്ദീന്‍ തബ്‌രീസിയുമായുള്ള വിരഹം തീവ്രമായ വേദനയാണ് റൂമിക്ക് സമ്മാനിച്ചത്. ആ വേദനയിലൂടെ പ്രവഹിച്ചതോ ആത്മീയാനന്ദത്തില്‍ ജ്വലിക്കുന്ന കിരണങ്ങളായിരുന്നു.' ദീവാനെ ശംസെ തബ്‌രീസ് ' എന്ന കൃതിയിലെ വരികള്‍ അതിനുദാഹരണമാണ്. 
        ഒരു പുല്ലാങ്കുഴലിന്റെ വിരഹ നൊമ്പരത്തില്‍ നിന്ന് ഭൂമിയുടെ ഗസലുകള്‍ ഉറവകൊള്ളുന്നു. 'മന്‍ അറഫ നഫ്‌സഹു അറഫ റബ്ബഹു ' (സ്വയം അറിഞ്ഞവന്‍ അല്ലാഹുവിനെ അറിഞ്ഞു). ദൈവം എല്ലാത്തിന്റെയണ്‍ും പ്രഭവ കേന്ദ്രം. അതില്‍ നിന്ന് വേര്‍പ്പെട്ട് പോന്നവ അതിലേക്ക് തന്നെ ചേരാന്‍ വെമ്പല്‍ കൊള്ളുന്നു. ഓടക്കുഴല്‍ താന്‍ മുറിച്ച് മാറ്റപ്പെട്ട മുളയോട് ചേരാന്‍ വെമ്പല്‍ കൊള്ളുന്നത് പോലെ. ഓടക്കുഴലിന്റെ ഗസല്‍ വിരഹ നൊമ്പരമാണെന്ന് റൂമി. 
        മന്ത്രമധുരമായ ധ്വനികളാല്‍ മനുഷ്യ ഹൃദയത്തെ ഉന്മത്തമാക്കുന്ന ഗസലുകള്‍ പ്രേമ സാഗരത്തിലേക്ക് എടുത്ത് ചാടി ആത്മീയ നിര്‍വൃതിയുടെ മുത്തുകള്‍ വാരിക്കൂട്ടാന്‍ ആ വരികള്‍ നമ്മെ വിളിക്കുന്നു.
''നിങ്ങള്‍ ആരായാലും വരൂ
നിങ്ങള്‍ അവിശ്വാസിയോ
പ്രാകൃത മതക്കാരനോ അഗ്നിയാരാധകനോ 
ആരായാലും വരൂ
നമ്മുടേത് വൈരാഗ്യത്തിന്റെ 
സഹോദര സംഘമല്ല
നിങ്ങളൊരു പക്ഷേ ആയിരം തവണ 
നിങ്ങളുടെ പശ്ചാത്താപ ഉടമ്പടികള്‍
ലംഘിച്ചിട്ടുണ്ടാവാം
എങ്കിലും വരൂ....'' 
        മനുഷ്യന്റെ ഹഖീഖത്തില്‍ അവന്‍ ഒരു നൂറ് ഉണ്ട്. ഒരോ ആളുകളുടെയും ശരീരത്തിന് ആ നൂറുമായി ബന്ധപ്പെട്ടു കിടക്കുന്നു.ആ നൂറാണങ്കില്‍ തിരുമേനി(സ)യുടെ നൂറില്‍ നിന്നും ഉണ്ടായതാണ് (ഹദീസ്,മുസ്‌നദ് അബ്ദുറസാഖ്). തിരുമേനിയുടെ നൂറാണങ്കില്‍ അത് അല്ലാഹുവില്‍ നിന്നുമാണ്.അപ്പോള്‍ അല്ലാഹു ആദ്യമായി തിരുനബിയുടെ നൂറിനെ പടച്ചു. ആ നൂറില്‍ നിന്നും ഉണ്ടായതാണ് സര്‍വ്വ ചരാചരങ്ങളും. ആ നൂറില്‍ നിന്നും പകര്‍ത്തപ്പെട്ട പ്രകാശ കിരണങ്ങളാണ് ഒരോ മനുഷ്യനിലുമുള്ളത്. അതുകൊണ്ട് 'നിങ്ങളില്‍ റസൂലുള്ളാ ഉണ്ടെന്ന് അല്ലാഹു പറഞ്ഞത്'(49:7). 
        അത്തഹിയ്യാത്തില്‍ അയ്യുഹനബിയു എന്ന് നബിതിരുമേനിയെ അഭിസബോധന ചെയ്യുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ ആ നബിയെ ഇദ്‌റാക് ചെയ്യാന്‍ മഹത്തുക്കള്‍ പറയുന്നു. അതിനാണ് 'മഇയ്യത്തെ റസൂല്‍' എന്ന് പറയുന്നത്. ഈ ഇല്‍മുള്ളവര്‍ പിന്നെ തെറ്റ് ചെയ്യരുത്. കാരണം റസൂല്‍ തിരുമേനി(സ) നിങ്ങളുടെ കൂടെയുള്ള നിങ്ങള്‍ അക്രമം പ്രവര്‍ത്തിക്കുന്നത് അവിടുത്തോട് ചെയ്യുന്ന അപരാധവും അവിടുത്തേക്ക് ഇഷ്ടമില്ലാത്തതുമാണ്(65:64). ആയതിനാല്‍ തങ്ങളുടെ അടുത്ത് വന്നു കൊണ്ട് തങ്ങളുടെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞുകൊണ്ട് അല്ലാഹുവിനോട് പാപമോചനം തേടാന്‍ വേണ്ടി പറഞ്ഞതിന്റെ ഉദ്ദേശ്യം അതുകുടിയാണ്. മങ്കൂസ് മൗലൂദിലെ 'ഇര്‍തകബ്തു' എന്നതിന്റെ പരംപൊരുള്‍ തേടി വേറെ എവിടെയും അലയേണ്ടതില്ല. 
        റൂമിയുടെ ഒരു വീക്ഷണത്തില്‍ കാണാം. പ്രവാചകന്‍ പറഞ്ഞു: എന്റെ കുട്ടുകാര്‍ നക്ഷത്ര തുല്ല്യരാക്കുന്നു.അവരിലാരെ പിന്‍തുടര്‍ന്നാലും നിങ്ങള്‍ സന്‍മാര്‍ഗത്തിലാണ്. ആളുകള്‍ നക്ഷത്രങ്ങളെ പിന്‍തുടര്‍ന്ന് വഴികണ്ടത്തുമ്പോള്‍ അവ സംസാരിക്കാറില്ല. മൗനികളായ നക്ഷത്രങ്ങളെ വെറുതെ നോക്കികൊണ്ട് മാത്രം അവര്‍ അദൃശ്യമായ വഴികള്‍ കണ്ടത്തുകയും ലക്ഷ്യലെത്തിച്ചേരുകയും ചെയ്യുന്നു. ആത്മജ്ഞാനികളുടെ മുഖത്തേക്ക് വെറുതെ നോക്കികൊണ്ട് ആത്മീയവഴി കണ്ടെത്തുകയും സാധ്യമാണ്. ഒരു വാക്കുപോലും ഉരിയാടാതെ ലക്ഷ്യം സാക്ഷാല്‍കൃതമാകുന്നു. 
        മനുഷ്യന്റെ ആവിഭാവം മുതല്‍ എല്ലാകാലഘട്ടത്തിലും എല്ലാഭാഗങ്ങളിലും ആത്മാന്വേഷികളായ മനുഷ്യര്‍ ജീവിച്ചിരുന്നു.
'ഞാന്‍ ആരാണ്' എന്ന അന്വേഷണത്തില്‍ നിന്നും തുടങ്ങി ഈ ഭൂമിയില്‍ ഭൂജാതനാവാനുള്ള പരമപ്രധാനമായ കാര്യകാരണളിലേക്ക് ഇറങ്ങിച്ചെന്ന് ആത്മസംതൃപ്തി നേടിയആളുകള്‍.ഇവര്‍ എക്കാലത്തും ജീവിച്ചിരിന്നു. 
        ആത്മാന്വേഷികളുടെയും സാക്ഷാല്‍കാരം സിദ്ധിച്ചവരുടെയും ഈ വിശുദ്ധ പരമ്പര പ്രവാചകന്‍ മുഹമ്മദ് നബിയിലും അവിടുത്തെ അനുഗാമികളിലും കാണാം.പ്രവാചകകാലഘട്ടത്തില്‍ ഒരിക്കല്‍ പോലും പ്രവാചകനെ കാണാതെ ജീവിച്ച വിശ്രുതസൂഫി ഉവൈസുല്‍ ഖര്‍നി അനിഷേധ്യ വ്യ ക്തിത്വമാണ്.എന്നാല്‍ ആ പരമ്പര്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് 'സൂഫി' എന്ന നാമം ലഭിക്കുന്നത് ഏതാണ്ട് രണ്ട് നൂറ്റാണ്ട് പിന്നിട്ട ശേഷമാണ് 
        സ്രഷ്ടാവിനോടുള്ള അതിരറ്റ സ്‌നേഹം കാരണം ഉണര്‍ന്ന് പ്രവര്‍ത്തിച്ച റൂമിയുടെ ചിന്തകള്‍ക്ക് ലോകം ഇന്നും കടപ്പെട്ടിരിക്കുകയാണ്. ജനങ്ങള്‍ അവരുടെ കാഴ്ചപ്പാടില്‍ മാത്രം നിന്ന് കൊണ്ട് മനുഷ്യനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ റൂമിയുടെ വാക്കുകളിലൂടെ കണ്ണോടിച്ചാല്‍ ആധ്യാത്മികമായ അനുരാഗത്തില്‍ ആര്‍ത്തുല്ലസക്കുന്നവര്‍ക്ക് ദേഹേച്ഛയെ മറികടന്ന് കൊണ്ട് മറ്റുള്ളവരുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കുന്നു. 
        ഒരു വിളക്കിലെ പ്രകാശത്തോട് മനുഷ്യനെ ഉപമിക്കുമ്പോള്‍ ആ പ്രകാശത്തിന് ട്യൂബ് ലൈറ്റിന് മുന്നില്‍ പ്രസക്തിയില്ല. ട്യൂബ് ലൈറ്റിന് സൂര്യപ്രകാശത്തില്‍ പ്രസക്തിയില്ല. വലിയ പ്രകാശത്തില്‍ ചെറിയ പ്രകാശം ലയിക്കുന്നു. എങ്കിലും അത് അവിടെ ഉണ്ട് താനും. ഹിക്മത്ത് കൊണ്ട് കണ്ടെത്തേണ്ട കര്യങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഹിക്മത്താണ് ഹഖിലേക്ക് നയിക്കുന്നത്. ചിന്തകള്‍ വളരണം. മനസ്സ് വിഹായസ്സിലേക്ക്്് പറക്കണം. അറിയുക മനുഷ്യമനസ്സ്് നിര്‍ണയിക്കാന്‍ കഴിയാത്ത അത്രവിഷയമാണ്. നിത്യമായതിനെ മാത്രം പ്രണയിക്കുക. ഉപാധികളില്ലാത്ത പ്രണയം അല്ലാഹുവിനോട് മാത്രം. അവന്‍ എന്ന സമുദ്രത്തിലേക്ക് ഉറ്റി വീഴുന്ന വെറുമൊരു നീര്‍ത്തുള്ളിയാണ് നമ്മള്‍. പുല്ലില്‍ പതിഞ്ഞ മഞ്ഞുതുള്ളിയില്‍ ലയിക്കാന്‍ കൊതിക്കുന്നുണ്ടാവും എന്ന് റൂമി. 
        ഒരു ദീര്‍ഘയാത്ര കഴിഞ്ഞു വന്ന ഭൃത്യനോട് യൂസുഫ് നബി ചോദിച്ചു: അല്ലയോ ഭൃത്യാ താങ്ങളുടെ ഈ യാത്രയുടെ പര്യാവസാനത്തില്‍ എനിക്ക്്് വേണ്ടി എന്ത് എന്തു കെണ്ടുവന്നു. ചോദ്യം കേട്ട ഭൃത്യന്‍ ഉടനെ മറുപടി നല്‍കി : പ്രിയ മഹാ രാജാവേ ലോകത്ത് ലോകത്ത് അല്ലാഹു ആര്‍ക്കും കൊടുക്കാത്ത ഒരു സൗഭാഗ്യം അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. താങ്കളുടെ സൗന്ദര്യം. ആ സൗന്ദര്യം താങ്കള്‍ക്ക് ആസ്വദിക്കാന്‍ വേണ്ടി ഞാന്‍ താങ്കള്‍ക്കൊരു കണ്ണാടി കൊണ്ട് വന്നിട്ടുണ്ട്. ഈ കഥ ഉച്ചരിച്ച് കൊണ്ട് റൂമി തന്റെ ശിഷ്യരോട് പറയുന്നു : സൃഷ്ടി-സൃഷ്ടാവ് വൈവിദ്ധ്യങ്ങള്‍ക്കിടയില്‍ മഹോന്നതന്‍ സൃഷ്ടാവാണ്. അവന്‍ ഏകമാണ്. അവന് ഒന്നും തന്നെ കുറവില്ല.എല്ലാ വി ധേനയും പരിപൂര്‍ണന്‍. എത്തിപ്പിടിക്കാന്‍ കഴിയാത്ത അത്ര മഹോന്നതന്‍. ആ സൃഷ്ടാവിന് തന്നെ കാണാന്‍ നാം നമ്മുടെ ഹൃദയം ഒരു കണ്ണാടിയാക്കി മാറ്റുക. അതാണ് അമരവാണി ഉദ്‌ബോധിപ്പിക്കുന്നത്. 
        സരളമായ ഭാഷ ഉപയോഗപ്പെടുത്തി ആത്മാവിന്റെ സത്തയെ കണ്ടെത്തുന്നതിലേക്കുള്ള വഴികളും ഉപദേശങ്ങളും നല്‍കിയ റൂമി തന്റെ ജീവിതം തന്നെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കി. അബൂ യസീദുല്‍ ബിസ്താമി, ഇബ്‌നു അറബി തുടങ്ങിയ മഹാ•ാരായിരുന്നു റൂമിയുടെ വഴികാട്ടികള്‍. തന്റെ ഗുരു ശംസുതബ്‌രീസിന്റെ തിരോധാനത്തിന്റെ വിരഹ നൊമ്പരം താങ്ങാനാവാതെ ആത്മാവില്‍ നിന്നും ഒലിച്ചിറങ്ങിയ സൂഫി ഗസല്‍ ഇന്നും ലോകര്‍ക്ക് ആത്മീയ ദാഹമകറ്റാനുള്ള ഒരു ഉപാധിയാണ്. 
        ഒരു ദിവസം റൂമിയോട് പറഞ്ഞു: സനാഇയുടെ ഇലാഹി നാമ പോലെയോ അത്താറിന്റെ മന്‍ബിഖുതൈ്വര്‍ പോലെയോ ഉള്ള കൃതി താങ്കള്‍ രചിക്കുന്ന പക്ഷം ദര്‍വീഷികള്‍ക്ക് അത് വലിയ ഉപകാരമായിരിക്കുണ്‍ം.അവര്‍ക്ക് പാടി രസിക്കുകയുമാവാം.ഇത് കേട്ട് പുഞ്ചിരി തൂകിക്കൊണ്ട് റൂമി ഏതാനും കാവ്യശകലങ്ങള്‍ ചൊല്ലി.മസ്‌നവിയുടെ പ്രാരംഭ വരികളായിരുന്നു അവ.ആത്മാന്വേഷികള്‍ക്കുള്ള കുടിനീരായ ഈ മസ്‌നവിയില്‍ അമ്പതിനായിരം വരികളുണ്ട്.മസ്‌നവി മഅനവി എന്നാണ് ഇതിന്റെ പേര്.ഖുര്‍ആന്‍ ഹദീസ് ചരിത്രം ഉപദേശ കഥകള്‍ തുടങ്ങിയവയുടെ സഹായത്തോടെ ആദ്യാത്മിക തത്വങ്ങള്‍ ഹൃദയത്തില്‍ തട്ടും വിധം അവതരിപ്പിക്കുകയാണ് റൂമി. 
        തന്റെ ജീവിതത്തിലെ അവസാന ഘട്ടത്തിലാണ് (1258-1273) റൂമി മസ്‌നവി പറഞ്ഞ് കൊടുക്കുന്നത്.ഇതിന്റെ 6 ാം വാല്യം അപൂര്‍ണമാണ്.ആത്മാവ്,ആത്മാവിനെ തെറ്റിലേക്ക് നയിക്കുന്ന പ്രവണത കള്‍, യുക്തിയും ജ്ഞാനവും തമ്മില്‍ പ്രവാചക•ാരുടെ തത്വങ്ങള്‍, ആദ്യാത്മിക പ്രപഞ്ച വീക്ഷണം, ആത്മപരിശോധന തുടങ്ങിയ പ്രമേയങ്ങളാണ് മസ്‌നവിയുടെ പ്രധാന ഇതിവൃത്തം. 
        റൂമിയുടെ പ്രഭാഷണങ്ങളുടെ സമാഹാരമാണ് 'മജാലിസെ സബ്അ' (സപ്ത സദസ്സുകള്‍). മകാതിബ് എന്ന പേരില്‍ അദ്ദേഹത്തിന്റെ കത്തുകള്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്. അതുപോലെത്തന്നെയാണ് റൂമി തന്റെ ആത്മീയ ഗുരു ശറസ്താ ബീവിയുടെ സ്മരണയെന്നോണം പാടിയ ഗസലുകള്‍ ദീവാനെ ശംസ് താബീസ് എന്ന പേരില്‍ കവിതാ സമാഹാരമാക്കപ്പെട്ടു. അതില്‍ ശംസിന്റെ തിരോദാനത്താല്‍ അദ്ധേഹം പാടുന്നു: 
''വിറക്കുന്ന ഇല പോലെ സദാവിങ്ങുകയാണെന്‍ ഹൃദയം'' 
''പാതിരാത്രിയെന്റെ പ്രേമഭാജനം എങ്ങോ പോയി'' 
''എന്‍ കണ്ണുകളില്‍ നിന്നൊഴുകിയ കണ്ണൂനീര്‍'' 
''ഒരു പുഴായ് വളര്‍ന്നു 
ഈ സമുദ്രത്തിലെവിടെയാണാ മുത്ത്'' 
        അതുപോലെത്തന്നെ റൂമിയുടെ ഏറ്റവും പ്രസിദ്ധമായ ഗദ്യകൃതിയാണ് 'ഫീഹി മാ ഫീഹി' (അതിലുള്ളത് അതിലുണ്ട്). റൂമിയുടെ പ്രഭാഷണങ്ങള്‍ ശിഷ്യ•ാരെഴുതിയെടുത്ത് ജന സമൂഹത്തിന്ന് സമര്‍പ്പിച്ചതാണിത്. ഇതിന്റെ പ്രത്യേകത സാധാരണക്കാരായ ജനങ്ങളോട് അഭിസംബോധന ചെയ്യുന്നതായതിനാല്‍ സരളമായ രീതിയില്‍ ആദ്ധ്യാത്മിക വഴിയിലെ പ്രകാശ കിരണങ്ങളുടെ അന്തഃസത്തയെ റൂമി വെളിപ്പെടുത്തുന്നുണ്ട്. 
        ദൈവ സന്നിധിയില്‍ നിന്നും ഇബ്‌ലീസിനെ ആട്ടിയകറ്റാനുള്ള കാരണം അഹംബോധമാണ്. ഈ അഹംബോധം ഏതൊരു മനുഷ്യനില്‍ കുടി കൊള്ളുന്നുവോ അവനും ദൈവത്തില്‍ നിന്നകലുമെന്നത് തീര്‍ച്ചയാണ്‍ണ്. സ്രഷ്ടാവിന്റെയും അവിടുത്തെ പ്രവാചകന്റെയും വഴിയെന്നത് 'സ്വിറാത്വുല്‍ മുസ്തഖീമാ'ണ്. ആ വഴിയിലാണ് ഇബ്‌ലീസും നില കൊള്ളുന്നത്. പക്ഷെ, അവന്റെ ഉദ്ധേശ്യ ലക്ഷ്യം മോശമാണെന്നത് മാത്രം. സൂറത്തുല്‍ അഅ്‌റാഫില്‍ അവന്‍ പറയുന്നതായി അല്ലാഹു പറയുന്നുണ്ട്: (നീ എന്നെ വഴി പിഴപ്പിച്ചതിനാല്‍ നിന്റെ നേരായ പാതയില്‍ മനുഷ്യര്‍ പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും). ഇങ്ങനെ മനുഷ്യ മനസ്സിനെ മലിന മാക്കി മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റാനുള്ള തന്ത്രങ്ങള്‍ അവന്‍ മെനഞ്ഞു കൊണ്ടേയിരിക്കുന്നു. ഇങ്ങനെ ഇബ്‌ലീസിന്റെ തന്ത്രത്തില്‍ നിന്നൊഴിവാകാനാണ് സര്‍വ്വരും തന്നിലെ സര്‍വ്വലൗകിക ഭാവത്തെ ഉണര്‍ത്തണമെന്ന് പറയുന്നത്. എല്ലാവരും സാര്‍വ്വലൗകിക ഭാവത്തെ ഉണര്‍ത്തുന്നതോടെ ഭൂമി വീണ്ടും ഏഥന്‍ തോട്ടമായി പരിവര്‍ത്തിക്കപ്പെടും. ഒരു ദൈവമേയുള്ളൂ എന്നതുപോലെത്തന്നെ ഒരു മതമേ ഉള്ളൂ എന്നതും യാഥാര്‍ത്ഥ്യമാണ്. സദാ സന്നിഹിതമായ യാഥാര്‍ത്ഥ്യത്തിലുള്ള വിശ്വാസമാണ്. അനശ്വരമായ ആത്മീയാനന്ദത്തിലേക്കാണ് അതെത്തിച്ചേരുക. അവനവന്റെ ഹൃദയാന്തരങ്ങളിലാണ് ദൈവം എന്നറിയുന്നവന് ഇത് അസാധ്യമായ കാര്യമല്ല. തന്നില്‍ തന്നെയാണ് താന്‍ തന്റെ ദൈവത്തെ കാണുന്നതെന്ന് റൂമി. 'നരകവും അതിലെ തീയും സ്വര്‍ഗ്ഗവും അതിലെ ഹൂറിയും ഞാന്‍ തന്നെ' എന്ന് റൂമി പറയുന്നുണ്ട്. 
        ജാതി മത ഭേദമന്യേ ജലാലുദ്ധീന്‍ റൂമി ഈയൊരു തിരിച്ചറിവിലേക്കാണ് ക്ഷണിക്കുന്നത്. ഇത് ദൈവ സന്നിധിയിലേക്കുള്ള യാത്രയാണ്. 'സമ' എന്ന റൂമിയുടെ കറങ്ങുന്ന വൃത്തം ഇതിനെ പ്രതീകവല്‍ക്കരിക്കുന്നുണ്ട്. എല്ലാ ഉണ്മകളും ഭ്രമണം ചെയ്യുന്നു എന്ന സത്യത്തേയാണ് ഈ നൃത്തത്തിലൂടെയുള്ള റൂമിയുടെ സന്ദേശം. നൃത്തത്തില്‍ അല്‍പം ചെരിഞ്ഞ് വാനിലേക്കുയര്‍ന്നു നില്‍ക്കുന്ന കൈ ദിവ്യാനുഗ്രഹങ്ങള്‍ സ്വീകരിക്കുന്നു. ആ അനുഗ്രഹങ്ങള്‍ ഇടതുകയ്യിലൂടെ ഭൂമിക്ക് ദാനം ചെയ്യുന്നു. വലത്തു നിന്നും ഇടത്തോട്ട് ഹൃദയത്തിനു ചുറ്റുമാണ് ദര്‍വ്വീശിന്റെ ഈ പരിക്രമണം. ഒടുവില്‍ ദര്‍വ്വീശ് ആത്മീയ നിര്‍വൃതിയില്‍ നിലംപതിക്കുന്നു. 
        എല്ലാ ജീവജാലങ്ങളോടുമുള്ള കളങ്കമില്ലാത്ത സ്‌നേഹമാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങള്‍ സ്‌നേഹമില്ലാതെ ജീവിക്കരുത്, അതിനാല്‍ നിങ്ങള്‍ക്ക് മരിച്ചതായി തോന്നരുത്, സ്‌നേഹത്തില്‍ മരിക്കുക, എന്നന്നേക്കുമായി ജീവിക്കുക' എന്ന് റൂമി. സ്‌നേഹത്തെ മതവല്‍ക്കരിക്കുന്ന അപരിഷ്‌കൃത വിഭാഗത്തോട് റൂമിക്ക് പറയാനുള്ളത് 'എല്ലാമതങ്ങളിലും നിങ്ങള്‍ക്ക് സ്‌നേഹം കണ്ടെത്താം, പക്ഷെ, സ്‌നേഹത്തിനൊരു മതവുമില്ല.' എന്നാണ് യഥാര്‍ത്ഥത്തില്‍ എല്ലാ അറിവുകളുടേയും ആരംഭം. സ്‌നേഹ നിര്‍ഭരമായ ഹൃദയമാണ്. കാരണം ആ ഹൃദയത്തില്‍ കളങ്കമുണ്ടാവില്ല. കളങ്കമില്ലാത്ത ഹൃദയങ്ങള്‍ക്കേ അറിവ് സ്വീകരിക്കാനാവൂ. അതാണ് ഇമാം ശാഫിഈ (റ) സൂചിപ്പിക്കുന്നത്.

1 comment: