അഹ്‌ലുസുന്ന വല്‍ ജമാഅഃ വേരോട്ടത്തിന്‍െര നാള്‍വഴികള്‍

ഷിബിലി മുഹമ്മദ്


കേരള-ഇസ്‌ലാമിക ചരിത്രബന്ധം തിരു നബി (സ) യുടെ കാലഘട്ടം മുതല്‍ക്കേ തുടങ്ങുന്നതാണ്. ചന്ദ്രന്‍ പിളര്‍ന്നത് കണ്ട് അത്ഭുതപ്പെട്ട് അറബ് സംഘത്തിന്റെ കൂടെ മക്കയില്‍ പോയി മുസ്‌ലിമായ ചേരമാന്‍ പെരുമാളിന്റെ ചരിത്രം ഇന്നും ഉയര്‍ന്നു നില്‍ക്കുന്നതാണ്. തുടര്‍ന്ന് കേരളത്തിലെത്തിയ മാലിക് ബ്‌നു ദീനാര്‍ (റ) വും സംഘവും കേരളത്തില്‍ ഇസ്‌ലാമിന്റെ പ്രഭ പരത്തി. ജാതി പ്രശ്‌നങ്ങളില്‍ സഹികെട്ടും ഇസ്‌ലാമിന്റെ ജീവിത ശൈലി കണ്ടും അമുസ്‌ലിങ്ങള്‍ പലരും ഇസ്‌ലാമിലേക്ക് കടന്നു വന്നു.
പ്രവാചകരില്‍ നിന്നും ഇസ്‌ലാമിക ആചാരങ്ങള്‍ നേരിട്ട് പകര്‍ത്തിയ സ്വഹാബികളില്‍ നിന്നും തലമുറകളായി കൈമാറിവരുന്ന കലര്‍പ്പില്ലാത്ത സത്യധിഷ്ഠിത കര്‍മ്മങ്ങളാണ് ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നത്. എക്കാലത്തും കേരള മുസ്‌ലിങ്ങള്‍ക്കിടയില്‍ നവോത്ഥാന വിത്ത് പാകാന്‍ പ്രാപ്തരായ പണ്ഡിതരും സയ്യിദ് കുടുംബങ്ങളും സൂഫികളും ഉണ്ടായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തോടെയാണ് ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ മതനവീകരണത്തിന്റെ വിഷ ബീജങ്ങളുമായി ഒരു വിഭാഗം കടന്നു വന്നത്. നൂറ്റാണ്ടുകളോളം കലര്‍പ്പില്ലാതെ കാത്തു സൂക്ഷിച്ച ഇസ്‌ലാമിക ആദര്‍ശ പാരമ്പര്യത്തില്‍ നിന്നും സമുദായത്തെ പിന്തിരിപ്പിക്കാന്‍ പല കുത്സിത പ്രവര്‍ത്തനങ്ങളും അവര്‍ നടത്തി. പതിനെട്ടാം നൂറ്റാണ്ടുവരെ കേരളത്തില്‍ സുന്നികളല്ലാത്ത മറ്റാരും ഉണ്ടായിരുന്നില്ലെന്ന് 'മലബാര്‍ മാന്വലി'ല്‍ വില്യംലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ ഖിലാഫത്ത് പ്രസ്ഥാനമാരംഭിക്കുന്ന കാലത്ത് ഉത്തരേന്ത്യയില്‍ 'ഇന്ത്യന്‍ മജ്‌ലിസുല്‍ ഉലമ' എന്ന സംഘടന നിലവിലുണ്ടായിരുന്നു. പ്രസ്തുത സംഘടനയുടെ കീഴില്‍ 1921 ഏപ്രില്‍ 2,3 ദിവങ്ങളില്‍ തമിഴ്മാട്ടിലെ ഈറോഡില്‍ വെച്ച് നടന്ന സമ്മേളനത്തിന്റെ ഭാഗമായി ഖിലാഫത്ത് നേതാക്കള്‍ക്ക് സ്വീകരണം നടന്നു. സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും മൗലാനാ വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, കെ.എം മൗലവി തിരൂരങ്ങാടി, കട്ടിലശ്ശേരി മുഹമ്മദ് മൗലവി, ഇ. മൊയ്തു മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു. എന്നാല്‍ മജ്‌ലിസുല്‍ ഉലമയുടെ ശാഖ കേരളത്തില്‍ രൂപീകരിക്കാന്‍ കെ.എം. മൗലവി ആഗ്രഹിച്ചിരുന്നു. അബ്ദുല്‍ ബാരി മുസ്‌ലിയാരുമായി കൂടിയാലോചിച്ചെങ്കിലും അദ്ദേഹം എതിര്‍ക്കുകയും അവര്‍ കൊണ്ടുവന്ന ലിസ്റ്റില്‍ ഒപ്പു വെക്കാന്‍ നിരസിക്കുകയും ചെയ്തു. എന്നാല്‍ അബ്ദുല്‍ ബാരി മുസ്‌ലിയാരെ എതിര്‍ത്ത് കേരളത്തില്‍ എത്തിയ ഉടനെ കെ.എം. മൗലവി പ്രസിഡന്റായി മജ്‌ലിസുല്‍ ഉലമ രൂപീകരിച്ചു. അല്‍പം മാസങ്ങള്‍ക്ക് ശേഷം നടന്ന മലബാര്‍ കലാപത്തിന്റെ ഭാഗമായി ഈ സംഘടന നാമാവശേഷമായി.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ലഹളയെ തുടര്‍ന്ന് 1921 ഓഗസ്റ്റ് 16 ന് കലക്ടര്‍ ഇ.എഫ്. തോമസ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് കെ.എം. മൗലവി വെള്ളാറിലേക്കും പിന്നീട് പുളിക്കലിലേക്കും പിന്നീട് തന്റെ ഭാര്യാ സഹോദരന്‍ എം.സി.സി. അബ്ദുറഹ്മാന്‍ മൗലവിയുടെ ക്ഷണപ്രകാരം കൊടുങ്ങല്ലൂരിലേക്കും ഒളിവില്‍ പോയി. വര്‍ഷങ്ങള്‍ക്കു മുമ്പേ അദ്ധ്യാപകനായി അവിടെ എത്തിയ ഇ.കെ. മൗലവിയുടെയും എം.സി.സി. അബ്ദുറമാന്‍ മൗലവിയുടെയും കൂടെ വാഗ്മിയും സംഘാടകനുമായ കെ.എം. മൗലവി എത്തിയതോടെ നവീന ചിന്താഗതികള്‍ക്ക് കേരള മുസ്‌ലിം ഉദയമുറ്റത്ത് വീണ്ടും മുളപൊട്ടി തുടങ്ങി. വഹാബിസം നേരത്തെ ബാധിച്ച ദക്ഷിണ കേരളത്തിലെ വക്കം മൗലവിയുടെ നിര്‍ദ്ദേശങ്ങള്‍ മലബാറിലെ മൗലവിമാര്‍ക്ക് ഊര്‍ജ്ജം നല്‍കി.
സമ്പന്ന മുസ്‌ലിം കുടുംബങ്ങള്‍ക്കിടയിലെ ഭിന്നിപ്പുകള്‍ തീര്‍ക്കാനും ഗോത്രങ്ങള്‍ക്കിടയില്‍ നിക്ഷ്പക്ഷത പുലര്‍ത്താനും 1922 ല്‍ എറിയാട് നടന്ന സമ്മേളനത്തില്‍ 'നിക്ഷ്പക്ഷ സംഘം' എന്ന പേരില്‍ ഒരു സംഘമുണ്ടാക്കി. സംഘത്തിന്റെ പ്രവര്‍ത്തനം സംസ്ഥാനമാകെ വ്യാപിക്കുന്നതിനായി പേര് 'കേരള മുസ്‌ലിം ഐക്യ സംഘം' എന്നാക്കി. അഭ്യന്തര ഭിന്നതകളൊഴിവാക്കി യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തുക, പുസ്തകങ്ങളിലൂടെയും ലഘു ലേഖകളിലൂടെയും പ്രസംഗത്തിലൂടെയും സമൂഹത്തെ ഉല്‍ബുദ്ധരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു സംഘത്തിന്. ശാഫിഈ, ഹനഫീ, ഹമ്പലീ, മാലികീ മദ്ഹബുകളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിക്കുന്നവര്‍ക്കേ സംഘത്തില്‍ അംഗത്വമുണ്ടായിരുന്നുള്ളൂ. അതിനാല്‍ തന്നെ മൗലാനാ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ പ്രഗത്ഭ പണ്ഡിത•ാര്‍ സംഘത്തിലുണ്ടായിരുന്നു.
യഥാര്‍ത്ഥത്തില്‍ ഐക്യ സംഘത്തിന് നിഗൂഢമായ ലക്ഷ്യങ്ങളായിരുന്നു. തുര്‍ക്കിയിലും ഈജിപ്തിലും നിലനിന്ന പുത്തന്‍ ചിന്തകളെ ഇസ്‌ലാമിക തനിമകളാല്‍ ഭദ്രമായ കേരളത്തില്‍ പ്രചരിപ്പിക്കുക എന്നതായിരുന്നു. ഐക്യ സംഘത്തിന് കീഴില്‍ രൂപീകരിച്ച 'ജംഇയ്യത്തുല്‍ ഉലമ'യില്‍ പൂര്‍ണമായും സലഫി ആശയക്കാരായിരുന്നു എന്നത് ഐ.പി.എച്ച്. പ്രസിദ്ധീകരിച്ച ഇസ്‌ലാമിക വിജ്ഞാന കോശത്തില്‍ പ്രതിപാദിക്കുന്നു. എന്നാല്‍ 1923 ല്‍ എറിയാട്ടു വെച്ചു നടന്ന ഐക്യ സംഘത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനത്തിലാണ് ഈ കൂട്ടരുടെ യഥാര്‍ത്ഥ മുഖം പ്രകടമായത്. ഇസ്‌ലാമിക അടിസ്ഥാന വിരുദ്ധമായ പല പ്രസംഗങ്ങളിലൂടെയും പ്രമേയങ്ങളിലൂടെയും സംഘത്തിന്റെ ഉള്ളിലിരുപ്പ് പുറത്തു ചാടി. എന്നാല്‍ ഐക്യ സംഘം തങ്ങളുടെ പുതിയ വാദങ്ങളില്‍ പണ്ഡിത•ാരുടെ പിന്തുണയെ പൊതു ജനങ്ങള്‍ക്കിടയില്‍ കാണിക്കാന്‍ 1924 മെയ് 10-12 തിയ്യതികളില്‍ നടന്ന രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ ഉലമാ കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചു. തുടര്‍ന്ന് വൈകുന്നേരം നടന്ന പൊതു യോഗത്തില്‍ കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിക്കുകയും ചെയ്തു.
വടക്കന്‍കേരളത്തില്‍ ആഞ്ഞു വീശിയ ബിദ്അത്തിന്റെ രാസപ്രവാഹങ്ങള്‍ മലബാറില്‍ പരത്തുന്നതിന് വേണ്ടി 1925 ല്‍ ഐക്യ സംഘത്തിന്റെ വാര്‍ഷിക സമ്മേളനം കോഴിക്കോട് വെച്ച് നടത്താന്‍ തീരുമാനിച്ചു. പുത്തന്‍ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യലക്ഷ്യം മുന്‍കൂട്ടി കണ്ടറിഞ്ഞ ഉലമാക്കള്‍ മൗലാനാ അഹമ്മദ് കോയ ശാലിയാത്തി (ന:മ) യുടെ നേതൃത്വത്തില്‍ സമ്മേളനത്തിനെതിരെ ജനങ്ങളെ ബോധവല്‍ക്കരാക്കാന്‍ രംഗത്തിറങ്ങി. സമ്മേളനം നടത്താനുദ്ദേശിച്ചിരുന്ന ഹിമായത്തുല്‍ ഇസ്‌ലാം മദ്രസാ ഭാരവാഹികളോട് കാര്യം ബോധ്യപ്പെടുത്തിയെങ്കിലും ഗുണമുണ്ടായില്ല.
അക്കലത്ത് മലബാറിലേക്ക് കുടിയേറിയ പുത്തന്‍ പ്രസ്താനക്കാരെ പണ്ഡിതര്‍ ഗൗരവത്തോടെ വീക്ഷിച്ചു. ഇസ്‌ലാമിന്റെ ദിവ്യതയെ തകര്‍ക്കുന്ന രീതിയിലുള്ള പുത്തന്‍ വാദങ്ങള്‍ അവര്‍ ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ലോക മുസ്‌ലിങ്ങള്‍ അംഗീകരിക്കുന്ന നാല് മദ്ഹബുകളെ അവര്‍ തള്ളിപ്പറഞ്ഞു. ഖുര്‍ആനും സുന്നത്തും സ്വന്തമായി വ്യാഖ്യാനിച്ച് ഇസ്‌ലാമിനെ ഛിദ്രതപ്പെടുത്തി. മുഅ്ജിസത്തുകളെയും കറാമത്തുകളെയും തള്ളിപ്പറഞ്ഞു. ശഹാദത്ത് കലിമയുടെ അര്‍ത്ഥം വികലമാക്കി.
ബിദ്അത്തുകള്‍ക്ക് തിരിച്ചടി നല്‍കാന്‍ 1925 ല്‍ കോഴിക്കോട് വലിയ ജുമുഅത്ത് പള്ളിയില്‍ വെച്ച് ഉലമാക്കളും സമുദായ നേതാക്കളും സംഗമിച്ചു. അഹ്‌ലു സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങളെ പ്രചരിപ്പിക്കുന്നതിനും മുസ്‌ലിം സംഘടിത രൂപം നല്‍കുന്നതിനും കെ.പി. മുഹമ്മദ് മീരാന്‍ മുസ്‌ലിയാര്‍ പ്രസിഡന്റും പാറേക്കല്‍ ഹുസൈന്‍ മൗലവി സെക്രട്ടറിയുമായി 'കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന പണ്ഡിത സംഘടനക്ക് രൂപം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപനത്തിന്റെ മുന്നോടിയായിരുന്നു ഇത്. ഒരു വര്‍ഷത്തിനിടക്ക് കോഴിക്കോട്, ചാലിയം, എടവണ്ണ, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ വിപുലമായ സമ്മേളനം നടത്തി. പുത്തന്‍ വാദികള്‍ക്കിടയില്‍ നിന്ന് ഇസ്‌ലാമിന്റെ തനത് ശൈലിയെ വാര്‍ത്തെടുക്കാന്‍ ജനങ്ങളെ ഉല്‍ബോധനം ചെയ്യാന്‍ പണ്ഡിതര്‍ അല്‍പം പാടുപെട്ടു. വെള്ളവും ഭക്ഷണവും ലഭിക്കാതെയും വാഹന സൗകര്യം ഇല്ലാത്തത് കൊണ്ടും പണ്ഡിതര്‍ ബുദ്ധിമുട്ടി. അവര്‍ ദീനിനു വേണ്ടി  ത്യാഗം ചെയ്തു. 
ഉല്‍ബുദ്ധതയോടൊപ്പം ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസ്ഥാപിതമായ ഒരു സ്ഥിരം സംവിധാനം വേണമെന്ന് ചിന്തിച്ച ഉലമാക്കള്‍ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഒരു സംഘടന നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അന്നത്തെ വലിയ്യും ഖുതുബുമായിരുന്ന വരക്കല്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഅലവി മുല്ലക്കോയ തങ്ങള്‍ അവരെ ആശിര്‍വദിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മൗലാനാ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരും മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാരും മൗലാനാ അഹമ്മദ് കോയ ശാലിയത്തി, പാനായിക്കുളം അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍, കെ.പി. മുഹമ്മദ് മീരാന്‍ മുസ്‌ലിയാര്‍, മൗലാനാ അബ്ദുല്‍ ഖാദര്‍ ഫള്ഫരി തുടങ്ങി പണ്ഡിത നിരകള്‍ സമസ്ത രൂപീകരണത്തിന് അഹോരാത്രം പരിശ്രമിച്ചു.
ഏറെ പരിശ്രമങ്ങള്‍ക്കൊടുവില്‍ അനിവാര്യതയുടെ വെളുത്ത ശോഭയായി 1926 ജൂണ്‍ 26 ന് കോഴിക്കോട് ടൗണ്‍ ഹാള്‍ പുതിയൊരു ചരിത്ര നിയോഗത്തിന് സാക്ഷിയായി. സൂക്ഷ്മശാലികളും അഗാധജ്ഞാനികളുമായ സാദാത്തുക്കളുടെയും ഉലമാക്കളുടെയും സാന്നിദ്ധ്യത്തില്‍ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ പ്രാര്‍ത്ഥനാരംഭത്തോടെ മുല്ലക്കോയ തങ്ങളുടെ സഹോദരീ പുത്രന്‍ സയ്യിദ് ഹാശിം ചെറുകുഞ്ഞിക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ പണ്ഡിതരാല്‍ പാവന പ്രശോഭിതമായ ആ മഹദ് സദസ്സില്‍ 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന പണ്ഡിത സഭ സ്രഷ്ടാവിന്റെ അനുഗ്രഹത്താല്‍ പിറവി കൊണ്ടു.
ആദര്‍ശ പ്രചാരണത്തിനും പ്രതിരോധത്തിനുമാണ് ആദ്യ രണ്ടു ദശകങ്ങള്‍ ചിലവഴിച്ചത്. സമ്മേളനത്തിലൂടെ ബിദ്അത്തുകള്‍ പ്രചാരണം തുടങ്ങിയപ്പോള്‍ അതേ നാണയത്തില്‍ സമസ്ത തിരിച്ചടി നല്‍കി. പരിഷ്‌കാരത്തിന്റെ പേരില്‍ ഇസ്‌ലാമിക സംസ്‌കാരവും പാരമ്പര്യവും തിരുത്താനുള്ള വ്യാമോഹവുമായി രംഗപ്രവേശനം ചെയ്ത വഹാബികളുടെയും ജമാഅത്തെ ഇസ്‌ലാമി പോലുള്ള പുത്തന്‍ പ്രസ്ഥാനക്കാരുടെയും പിഴച്ച വിശ്വാസങ്ങള്‍ക്കുമെതിരെ പ്രമേയങ്ങള്‍ പാസ്സാക്കുകയും ശക്തമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സമസ്ത സ്വീകരിക്കുകയും ചെയ്തു. പ്രവാചകത്വം വാദിച്ച ഖാദിയാനികള്‍ക്ക് ഖുഫ്‌രിയ്യത്തിന്റെ സീല്‍ പതിപ്പിച്ചു. ചേറ്റൂര്‍, കോരൂര്‍, നൂരിഷ, ശംസിയ്യ, ആലുവ തുടങ്ങി നിരവധി വ്യാജ ത്വരീഖത്തുകളുടെ ആദര്‍ശ വ്യതിയാനങ്ങളെ സമസ്ത പുറത്തു കൊണ്ടു വന്നു.
ഇസ്‌ലാമിന്റെ തനതായ ആദര്‍ശ വിശുദ്ധിയെ കാത്തു സൂക്ഷിക്കാന്‍ എല്ലാ കാലത്തും പണ്ഡിത വരേണ്യര്‍ പിറവി കൊണ്ടേയിരിക്കും. അവര്‍ പുത്തന്‍ വാദികളുടെയും നവീന ചിന്താഗതിക്കാരുടെയും കരങ്ങളില്‍ നിന്ന് ഇസ്‌ലാമിന്റെ തനിമയെ സംരക്ഷിക്കും. അല്ലാഹുവിന്റെ മതമായ ഇസ്‌ലാമിന് സംരക്ഷിക്കുമെന്ന് അവന്‍ തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ...

1 comment: