മാഹിര്‍ കെ.ടി പുക്കൊളത്തൂര്‍
പുണ്യ നബി(സ്വ)യുടെ കാലത്ത് തന്നെ ഇസ്ലാമികാവിര്‍ഭാവം കൊണ്ട് അനുഗ്രഹീതമായ കേരളമണ്ണില്‍ മാലിക് ബ്‌നു ദീനാറും സംഘവും ജ്ഞാനസപര്യയുടെ വിശാലാര്‍ത്ഥങ്ങളിലേക്ക് ചൂണ്ടുവിരല്‍ പാകിയെങ്കിലും നാലാം നൂറ്റാണ്ടില്‍ ഇന്ത്യ കീഴടക്കാനായി കടന്ന് വന്ന മുഹമ്മദ് ഗസ്‌നിയിലൂടെയാണ് വൈജ്ഞാനിക മേഖല കേരളത്തില്‍ വേരൂന്നിത്തുടങ്ങുന്നത്. ആ ജ്ഞാന പരമ്പര ശക്തിയാര്‍ജിക്കുന്നത് ആറാം നൂറ്റാണ്ടില്‍ കടന്നു വന്ന ഗോറിയിലൂടെയാണ്. ദിശതെറ്റി ഒഴുകിയ ജ്ഞാനലോകത്തെ വ്യക്തമായൊരു പാളയത്തില്‍ പ്രതിഷ്ഠിക്കാന്‍ അന്ന് ജീവിച്ചിരിക്കുന്ന പണ്ഡിതന്മാര്‍ ഉല്‍സാഹിച്ചതോടെ മക്തബുകള്‍ കൊണ്ടും വൈജ്ഞാനിക കേന്ദ്രങ്ങള്‍ കൊണ്ടും സമ്പൂര്‍ണ്ണമായൊരു സ്ഥിതിവിശേഷമാണ് കേരളത്തില്‍ പ്രഥമ കാലയളവില്‍ തന്നെ ഉയിര്‍കൊണ്ടത്.
വിളക്കത്തിരുത്തി തമസ്സകറ്റിയവര്‍
ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ മതകീയ ചുറ്റുപാടും സാംസ്‌കാരിക വളര്‍ച്ചയും കേരളത്തില്‍ ശക്തി പ്രാപിച്ചതിന്റെ അണിയറ ശില്‍പ്പികളായി വര്‍ത്തിച്ചത് നിസ്വാര്‍ത്ഥരും നിഷ്‌കളങ്കരുമായ പണ്ഡിതരുടെ ശക്തമായ ഇടപെടലുകളായിരുന്നുവെന്നത് പക്ഷാന്തരമില്ലാതെ സര്‍വ്വരും സമ്മതിക്കുന്നതാണ്. കേരള മുസ്ലിം സംസ്‌കാരം എന്നൊന്ന് അവകാശ വാദമുന്നയിക്കുകയാണെങ്കില്‍ അതിന് ബീജാവാപം നടന്നത് പൊന്നാനി മഖ്ദൂമുമാരുടെ വിളക്കിന്റെ പൊന്‍ വെളിച്ചത്തിലാണ്. കേരളീയ ഇസ്ലാമിന് മറ്റു പ്രദേശങ്ങളേക്കാള്‍ ധര്‍മ്മബോധവും സൗഹൃദ ഭാവമുണ്ടാകുന്നത് അങ്ങനെയാണ്. ക്രിയാത്മകമായ നിരവധി പരിഷ്‌കരണങ്ങളുടെ യവനികയില്‍ ചാലക ശക്തിയായിവര്‍ത്തിച്ചവരായിരുന്നു കേരളത്തിന്റെ മക്കയില്‍ ജീവിച്ച മഖ്ദൂമുമാര്‍. മരുഭൂമിയെ പോലും മലര്‍വാടിയാക്കാന്‍ വരുന്നവരാണ് പുണ്യാത്മാക്കള്‍ എന്ന് ജീവിതത്തിലൂടെ അടയാളപ്പെടുത്തിയവരാണവര്‍.
മഖ്ദൂമുമാരില്‍ നവോത്ഥാനം സൃഷ്ടിച്ചവരില്‍ പ്രധാനി സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമനായിരുന്നു. അദ്ദേഹം ആദ്യം ഏഴുകൊല്ലം കോഴിക്കോട് പഠനം നടത്തി. അനന്തരം മക്കത്തേക്കാണ് പോയത്. കുറച്ച് കാലം മക്കയില്‍ തങ്ങിയ ശേഷം ഈജിപ്തിലെ വിഖ്യാതമായ അസ്ഹര്‍ സര്‍വകലാശാലയിലെത്തി. അല്‍ അസ്ഹറില്‍ നിന്ന് മഖ്ദൂം നാട്ടിലേക്ക് പുതിയ ലക്ഷ്യത്തോടെയാണ് തിരിച്ചത്. നാട്ടില്‍ നവോത്ഥാനം സൃഷ്ടിക്കാനുളള വ്യഗ്രത അദ്ദേഹത്തിന്റെ മനസ്സില്‍ നാമ്പിട്ടിരുന്നു.
ഈജിപ്തില്‍ പോയി പഠനം നടത്തി വന്ന ഈ മഹാ പ്രതിഭയെ നാട്ടുകാരും ആദരവോടെ നോക്കിക്കണ്ടു. പൊന്നാനിയില്‍ അല്‍ അസ്ഹര്‍ മാതൃകയില്‍ ഉന്നത വിദ്യാകേന്ദ്രം സ്ഥാപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതാകട്ടെ,തികഞ്ഞ കേരള ശൈലിയില്‍ തന്നെ വേണം. തന്റെ താമസ സ്ഥലത്തുളള കൊച്ചു പള്ളിയിലിരുന്ന് കൊണ്ട് വലിയ പള്ളിയുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കി. പള്ളി നിര്‍മാണം പൂര്‍ത്തിയായതോടെ വലിയ ദര്‍സിന് വിളക്ക് കൊളുത്തി.
വിളക്കത്തിരിക്കുക എന്ന സമ്പ്രദായം മഖ്ദൂമിന് അവകാശപ്പെട്ടതാണ്. കേരളീയ ഇസ്ലാമിക പ്രഭാവത്തിന് രൂപ ഭാവങ്ങളുണ്ടാകുന്നതും മഖ്ദൂമിന്റെ വരവോടെ തന്നെയാണ്. കേരളീയ മത പണ്ഡിതരുടെ വേഷവും മഖ്ദൂമുമാരില്‍ നിന്നാണ്. ചാലിയം കോട്ട സാമൂതിരിയുടെ നേതൃത്വത്തില്‍ ഉപരോധിച്ച് കീഴടക്കിയ അസുലഭ മുഹൂര്‍ത്തത്തില്‍ പങ്കാളികൂടിയായിരുന്നു മഹാനവറുകള്‍. മാത്രമല്ല സാമൂതിരിയ്ക്ക് വേണ്ടി ഇന്ത്യയിലേയും വിദേശത്തേയും മുസ്ലിം ഭരണാധികാരികളുമായി നയതന്ത്ര ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നതും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ 'തുഹ്ഫത്തുല്‍ മുജാഹിദീന്‍' എന്ന ചരിത്ര ഗ്രന്ഥം ബിജാപൂര്‍ സുല്‍ത്താനുളളതായിരുന്നു. മഹാനവറുകളുടെ കാലഘട്ടത്തിലും പില്‍ക്കാലത്തും ഈ ഗ്രന്ഥം പോരാട്ട പ്രവര്‍ത്തനങ്ങളെ നിരന്തരമായി പ്രചോദിപ്പിച്ചു കൊണ്ടിരിന്നിട്ടുണ്ട്. പറങ്കികള്‍ക്ക് മാത്രമല്ല യൂറോപ്യന്‍ അധിനിവേശ ശക്തികള്‍ക്ക് ആകമാനം ഈ ഗ്രന്ഥമുണ്ടാക്കിയ ഉപദ്രവങ്ങള്‍ ചില്ലറയല്ല. ഈ ഗ്രന്ഥത്തിന്റെ പ്രചാരണം തടയാന്‍ പറങ്കികളും ബ്രിട്ടീഷുകാരും ഒരേപോലെ പ്രയത്‌നിച്ചിരുന്നുവെങ്കില്‍ അതുളവാക്കിയ അനുരണനങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ.
കേരളീയ സാഹചര്യത്തില്‍ നിന്നു കൊണ്ട് ഇസ്ലാമിനെ ഉന്നമനത്തിലെത്തിക്കുകയായിരുന്നു മഖ്ദൂമുമാരുടെയും പിന്‍ഗാമികളുടെയും ഉദ്ദേശ്യം. ഇസ്ലാമിന്റെ വെളിച്ചം ധ്യാനത്തിലും ജ്ഞാനത്തിലുമാണ് കുടികൊളളുന്നതെന്ന് ആ ജ്ഞാനഗുരുക്കള്‍ ശരിക്കും മനസിലാക്കിയിരുന്നു. അങ്ങനെനീളുന്ന വിശേഷണങ്ങളും ഗുണമഹിമകളും ചേര്‍ന്ന് കേരള മുസ്ലിം നവോത്ഥാനത്തിന്‍ മഖ്ദൂം കുടുംബം ചുക്കാന്‍ പിടിച്ചത് വളരെ ഫലപ്രദമായി എന്ന് തന്നെ വേണം പറയാന്‍.
പടവാളേന്തി പ്രതിരോധിച്ചവര്‍
മരയ്ക്കാര്‍മാരുടെ പ്രത്യാക്രമണങ്ങള്‍ ശക്തിപ്പെട്ട വിവിധ ഘട്ടങ്ങളില്‍ പോരാട്ടങ്ങള്‍ക്ക് ആവേശവും ധാര്‍മിക പിന്തുണയും പകര്‍ന്ന് വിവിധ പണ്ഡിതന്മാര്‍ രംഗത്തുണ്ടായിരുന്നു. അതിലെ പ്രധാനവ്യക്തിയാണ് ശൈഖ് അബുല്‍ വഫാ ശംസുദ്ധീന്‍ മുഹമ്മദ് എന്നവര്‍ സമര രംഗത്ത് ശക്തമായ സാന്നിദ്ധ്യമായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ചാലിയത്തുവെച്ച് സാമൂതിരിപ്പാട് നടത്തിയ നിര്‍ണായക സമരത്തില്‍ ആ വീര ദേശാഭിമാനി മുസ്ലിം സേനയ്ക്ക് നേതൃത്വം നല്‍കി.
പറങ്കികള്‍ക്കെതിരെയുളള യുദ്ധത്തിന് ജിഹാദിന്റെ ആത്മവീര്യവും ഈമാനിന്റെ കരുത്തും പ്രദാനം ചെയ്തവരില്‍ പ്രമുഖരായിരുന്നു ഈ പണ്ഡിതന്മാര്‍. ഇവര്‍ നയിച്ച പ്രതിരോധ നീക്കങ്ങളില്‍ പലതിലും പറങ്കികള്‍ പരാജയപ്പെട്ട് പിന്മാറുന്ന കാഴ്ച്ച ചരിത്രത്തിന് സുവിദിതമാണ്. ലോകത്തെ നാവിക ശക്തി കൊണ്ട് വിറപ്പിച്ച പോര്‍ച്ചുഗീസ് ശക്തിയെയാണ് അവര്‍ പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്തതെന്ന് തിരിച്ചറിയുമ്പോള്‍ അവര്‍ പ്രകടിപ്പിച്ച ധീരതയും ആത്മവീര്യവും നിസ്തുലമാണെന്ന് വ്യക്തമാകും.
കോഴിക്കോട് ഖാളി പദവിയിലിരുന്ന പല പ്രമുഖ പണ്ഡിതരും തുടക്കം മുതലേ പറങ്കികള്‍ക്കെതിരെയുളള നാവിക,സൈനിക നീക്കങ്ങളില്‍ ഭാഗഭാക്കായിട്ടുണ്ട്. ചാലിയം വിജയത്തിന്റെ ഘട്ടത്തില്‍ യുദ്ധ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ഖാളി ശൈഖ് അബ്ദുല്‍ അസീസ് സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. സാമൂതിരിയുമായി അടുത്ത സൗഹൃദം ബന്ധം പുലര്‍ത്തുകയും മുസ്ലിംകള്‍ ആദരിക്കുകയും ചെയ്തിരുന്ന അദ്ദേഹം യുദ്ധത്തിന്റെ നിര്‍ണായക സന്ധികളിലെല്ലാം ഔചിത്യപൂര്‍ണമായ തീരുമാനങ്ങളെടുക്കുന്നതില്‍ സാമൂതിരിയെ സഹായിച്ചിരുന്നു. ചാലിയം കോട്ടയ്‌ക്കെതിരെയുളള ഉപരോധം മൂര്‍ദ്ധന്യത പ്രാപിച്ച സന്ദര്‍ഭത്തില്‍ പറങ്കികള്‍ മുന്നോട്ടു വെച്ച കീഴടങ്ങല്‍ ഉപാധികളിലെ കുതന്ത്രം സാമൂതിരിയെ ബോധ്യപ്പെടുത്തിയിരുന്നത് ഖാളി ശൈഖ് അബ്ദുല്‍ അസീസ് ആയിരുന്നു. മുസ്ലിംകളുടെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തെ നിര്‍ണയിച്ചിരുന്ന ഖാളി പദവിയിലിരുന്ന് അദ്ദേഹം നിര്‍വഹിച്ച സേവനങ്ങള്‍ സ്തുത്യര്‍ഹങ്ങളാണ്.
അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ നിരവധി പണ്ഡിതന്മാര്‍ പറങ്കികള്‍ക്കെതിരെയുളള പ്രതിരോധ നീക്കങ്ങളില്‍ പലവിധേന ഭാഗഭാക്കുകളായിരുന്നിട്ടുണ്ട്. പറങ്കികളുടെ കാരാഗ്രഹങ്ങളില്‍ അതിനീചമായ ക്രൂരതകള്‍ക്ക് വിധേയരായി അവരില്‍ പലരും രക്തസാക്ഷികളായത് ചരിത്രത്തില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്തിട്ടുണ്ട്.
ഫത്ഹുല്‍ മുഈന്‍: അങ്ങ് കര്‍മ്മശാസ്ത്രത്തിന്റെ കണ്ണാടിയാണ്
കേരളീയ ഇസ്‌ലാമിന്റെ അക്കാദമിക് വായന നടത്തുമ്പോള്‍ അതില്‍ ഗ്രന്ഥ രചനകളെ പരിചയപ്പെടുത്തല്‍ അഭിവാജ്യമാണ്. മാത്രവുമല്ല, കേരളത്തിലെ ഇസ്‌ലാമിക രീതിയിലുള്ള രചനകളില്‍ ഫത്ഹുല്‍ മൂഈനോളം ഉയര്‍ന്നതും സംക്ഷിപ്തവും സമംഗവുമായ രചനകളില്ല എന്നു തന്നെ വേണം പറയാന്‍. ഇതിന്റെ രചനാ കാലഘട്ടമായി കണക്കാക്കുന്നത് എഡി 1574 ആണ്. ആദ്യത്തില്‍ 'ഖുര്‍റത്തുല്‍ ഐന്‍ ബി മുഹിമ്മാത്തിദ്ദീന്‍' എന്ന ചെറു ഗ്രന്ഥമായിട്ടാണ് രചനനടത്തിയത്. തുടര്‍ന്ന് സാധാരണ ജനങ്ങളില്‍ നിന്നും ഗാഢ പഠനാഗ്രഹികളില്‍ നിന്നുമെല്ലാമുള്ള നിരന്തരം സമ്മര്‍ദ്ദം മൂലമാണ് എല്ലാ തരക്കാര്‍ക്കും ഉള്‍ക്കൊള്ളാനാവും വിധം തന്റെ തന്നെ മത്‌നിന് 'ഫത്ഹുല്‍ മുഈന്‍ ബി ശറഹി ഖുര്‍റത്തുല്‍ ഐന്‍ ബി മുഹിമ്മാത്തിദ്ദീന്‍' എന്ന പൂര്‍ണ്ണ നാമമുള്ള ഫത്ഹുല്‍ മുഈന്‍ എന്ന വിശകലന ഗ്രന്ഥം രചിക്കാന്‍ അദ്ധേഹം നിര്‍ബന്ധിതനാവുന്നത്.
അത്ര ന്യൂനപക്ഷമല്ലാത്ത കേരളീയ മുസ്‌ലിം ജനതയെ ശാഫിഈ മദ്ഹബിന്റെ രീതിയില്‍ അവതരിപ്പിക്കുന്നതോടൊപ്പം ഇതര മദ്ഹബാനുയായികളെ സംതൃപ്തിപ്പെടുത്തുന്നതിലും രചയിതാവ് വിജയിച്ചിട്ടുണ്ട്. മാത്രവുമല്ല, ഇതര ഗ്രന്ഥങ്ങളില്‍ നിന്ന് ഈ ഗ്രന്ഥത്തെ ജനപ്രിയവും സാര സമ്പൂര്‍ണ്ണവും വേറിട്ട ശൈലി കൈക്കൊണ്ടതുമാണ് ഇതില്‍ ഇത്രത്തോളം പിടിച്ച് നില്‍ക്കാനായത് എന്ന് തന്നെ വേണം പറയാന്‍. സര്‍വ്വോപരി ശാഫിഈ കര്‍മ്മശാസ്ത്ര ധാരയെ നിദാനമാക്കി രചനതീര്‍ത്തു എന്നതില്‍ അവസാനിപ്പിക്കാതെ സാരസമ്പൂര്‍ണ്ണമായ മസ്അലകളെ വളരെ ഹ്രസ്വവും സംക്ഷിപ്തവുമായി അവതരിപ്ിച്ചത് ഫത്ഹുല്‍ മുഈനിന്റെ സവിശേഷതകളില്‍ ഉയര്‍ന്നു നില്‍ക്കുന്നതായി കാണാം. കര്‍മ്മശാസ്ത്ര രംഗത്തെ ബാലപാഠങ്ങള്‍ പഠിച്ചെടുക്കാനുള്ള ഒരു പുസ്തകമായിട്ടല്ല ഫത്ഹുല്‍ മുഈനിനെ ദര്‍ശിച്ചത്. വാള്യങ്ങളുടെ കൂമ്പാരങ്ങളില്‍ തിങ്ങി നിറക്കാവുന്ന ഫിഖ്ഹീ ഗ്രന്ഥങ്ങളുടെ വിശദമായ ചര്‍ച്ചയുടെ ഫലമായിട്ടാണ് അതിനെകാണേണ്ടത്.
കേരളക്കരയിലെ ഗ്രന്ഥരചനയെക്കുറിച്ച് പറയുമ്പോള്‍ പാനൂര്‍ തങ്ങളുടെ 'അലാ ഹാമിശിത്തഫാസീറി'നെഒരിക്കലും മാറ്റി നിര്‍ത്തിക്കൂടാ. പ്രവാചക കാലം തൊട്ട് തന്നെ ദീനീ വിജ്ഞാനം കൊണ്ടനുഗ്രഹീതമായ കേരളത്തില്‍ മതവിജ്ഞാനത്തിന്റെ നാനാതലങ്ങളിലുള്ള പഠനഗവേഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും തഫ്‌സീര്‍ രംഗത്ത് മികച്ച സംഭാവനകളര്‍പ്പിച്ചവര്‍ അംഗുലീ പരിമിതമാണ്. മാത്രവുമല്ല, സാധാരണയായ ഒരു തഫ്‌സീറെഴുത്ത് എന്നതിലുപരിയായി വളരെ സമഗ്രവും സമ്പുഷ്ടവുമായ രചനകള്‍ തീര്‍ക്കുക എന്നത് ശതകാണ്ടിലൊന്ന് മാത്രം പിറക്കുന്നവ കൂടിയായിരിക്കും. അത്തരമൊരു രചനയെക്കുറിച്ചാണ് ഇവിടെ പ്രതിപാദ്യവിഷയം.
'അലാ ഹാമിശിത്തഫാസീര്‍ തഅ്‌ലീഖാതുന്‍ അലാ തഫ്‌സീരില്‍ ജലാലൈന്‍' എന്നാണ് പൂര്‍ണ്ണ നാമം. ക്രി. 1936 ജനുവരിയില്‍ കാസര്‍ഗോഡ് ജില്ലയിലെ തളങ്കരയില്‍ ഭൂജാതനായ സയ്യിദ് ഇസ്മാഈല്‍ ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ എന്ന പാനൂര്‍ തങ്ങള്‍ പതിനെട്ടോളം തഫ്‌സീറുകളും മറ്റനേകം പഠനം ഗ്രന്ഥങ്ങളും അവലംബമാക്കിയിട്ടാണ് മഹാനവറുകള്‍ പ്രസ്തുത മഹത്ഗ്രന്ഥം രചിച്ചത്.
അതിവിശാലമായ വിശകലനവും പ്രൗഢമായ രചനാ ശൈലിയും ആധുനിക അറബി സാഹിത്യവും മിശ്രണം ചെയ്ത് ആകര്‍ഷണീയമായ അവതരണ ശൈലിയും ഈ ബൃഹത് ഗ്രന്ഥത്തെ ഇതര തഫ്‌സീറുകളില്‍ നിന്നും പ്രസ്തുത കൃതിക്ക് മാറ്റ് കൂട്ടുന്നത്. തഫ്‌സീറുകള്‍ ധാരാളമുണ്ടെങ്കിലും അവയില്‍ വളരെ സംക്ഷിപ്തവും എന്നാല്‍ സുഗ്രാഹ്യവുമായ തഫ്‌സീറുല്‍ ജലാലൈനിയാണ് തന്റെ രചനയുടെ മൂലകൃതിയായി അദ്ധേഹം സ്വീകരിച്ചത്. ഓരോ വിശയത്തോടനുബന്ധിച്ച് ഇതര കൃതികളില്‍ നിന്നും മറ്റും എടുത്തുദ്ധരിക്കുമ്പോള്‍ അദ്ധേഹം ഓരോന്നും ഏത് ഗ്രന്ഥത്തില്‍ നിന്നാണ് ഉദ്ധരിച്ചത് എന്ന് വ്യക്തമാക്കല്‍ ഇതര കൃതികളോട് കൂറ് പുലര്‍ത്തുന്നതോടൊപ്പം ഇതര കൃതികളുടെ വായനയിലേക്ക് ചുവടുവെപ്പാകുന്നതോടൊപ്പം സുഗമമായ വായനക്ക് ശീഘ്രത നല്‍കുന്നു.
അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ ആശയങ്ങള്‍ തീവ്രമായിട്ട് വിശദീകരിക്കാനും ഉല്‍പതിഷ്ണുക്കളുടെ അടിസ്ഥാനരാഹിത്യം തുറന്ന് കാട്ടാനും മഹാനവറുകള്‍ വെച്ച് പുലര്‍ത്തിയ കണിശത അപാരം തന്നെ. ഇതര തഫ്‌സീറുകളില്‍ നിന്നൊക്കെ വിഭിന്നമായ പല നൂതനമായ അഭിപ്രായങ്ങളും രേഖപ്പെടുത്തിയതായി കാണാന്‍ സാധിക്കും. കേരള മുസ്‌ലിംകള്‍ക്കിടയില്‍ പ്രോജ്വലിച്ച് നിന്ന മഹാനവറുകള്‍ തന്റെ എഴുപത്തി നാലാം വയസ്സില്‍ തന്റെ നാഥന്റെ വിൡുത്തരം നല്‍കി മടങ്ങിയപ്പോള്‍ വലിയ വിജ്ഞാനത്തിന്റെ കവാടം മലര്‍ക്കെ തുറന്ന് വെച്ചായിരുന്നു ആ വിയോഗം.
💐💐💐💐
ReplyDeletelike
Deletelike
ReplyDelete