ഫാറൂഖ് അഹമ്മദ്
കേരളത്തിന്റെ കച്ചവടപ്പഴമക്ക് സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. ചരിത്രാതീത കാലം മുതല്‍ക്കേ കേരളത്തിലെ കുരുമുളകും ഇഞ്ചിയുമുള്‍പ്പെടുന്ന സുഗന്ധ വ്യജ്ഞനങ്ങളും അലങ്കാര വസ്തുക്കളും അറബികളുള്‍പ്പെടുന്ന വൈദേശികരുടെ കച്ചവട ശ്രദ്ധയാകര്‍ശിച്ചിരുന്നു. പ്രാചീന ലോക സംസ്‌കാരങ്ങളിലടക്കം കേരളീയ സാന്നിധ്യം കാണാന്‍ സാധിക്കും. പ്രാചീനസംസ്‌കാരങ്ങളിലൊന്നായ മെസപ്പൊട്ടേമിയയിലെ ഊറിലും നിപ്പൂറിലും തേക്കിന്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലല്ലാതെ മറ്റൊരിടത്തും ഇക്കാലത്ത് തേക്കിന്‍ തടി വ്യവസായങ്ങളില്ലായിരുന്നു. മൂസാ നബിയുടെ കാലം മുതല്‍ക്കേ കേരളീയ സുഗന്ധ ദ്രവ്യങ്ങള്‍ യഹൂദ മതച്ചടങ്ങുകള്‍ക്കുപയോഗിച്ചിരുന്നുവെന്ന് ഹണ്ടര്‍ പ്രസ്താവിക്കുന്നുണ്ടണ്ട്. ബി.സി 1000 ല്‍ സുലൈമാന്‍ നബിയുടെ അരമന മോടി പിടിപ്പിക്കാന്‍ ആനക്കൊമ്പുകളും തേക്കിന്‍ തടികളും ഉപയോഗിച്ചിരുന്നെന്ന് ബൈബിളിന്റെ പഴയ നിയമത്തില്‍ കാണാം. ഇക്കാലത്ത് ഇന്ത്യയില്‍ മാത്രമേ ആനക്കൊമ്പും ചന്ദനം തുടങ്ങിയ വസ്തുക്കള്‍ ലഭ്യമായിരുന്നുള്ളൂ എന്നും ഇത് കയറ്റിയയച്ചത് കേരളത്തില്‍ നിന്നാണെന്നും ചരിത്രകാരനായ ടി. മുഹമ്മദ് വ്യക്തമാക്കുന്നു. ഇക്കാലം മുതല്‍ക്കേ കോരള-അറബ് ബന്ധം സുദൃഢമായിരുന്നെന്ന് ഇതില്‍ നിന്ന് നമുക്ക് വ്യക്തമാകും. റോമന്‍കാരുടെ പല നാണയങ്ങളും കൊടുങ്ങല്ലൂരുള്‍പ്പെടെയുള്ള കേരളീയ സമുദ്ര തീരത്തു നിന്നും ലഭിച്ചത് കേരളീയരുമായി വൈദേശികരുടെ കച്ചവട ബന്ധത്തിന്റെ ആഴവും വ്യാപ്തിയും വ്യക്തമാക്കിത്തരുന്നു. ജാഹിലിയ്യാ കാലഘട്ടത്തിലെ അറബ് കവി ഇംറുല്‍ ഖൈസിന്റെ കവിതയിലും ഇതിനെ ദര്‍ശിക്കാനാവും. തന്റെ പ്രേമഭാജനത്തിന്റെ നാമാവശേഷമായ വാസസ്ഥലത്തെ കുറിച്ച് വര്‍ണിച്ചു പാടുന്നതു കാണാം:
"അവളുടെ ഭവനത്തിന്റെ അങ്കണങ്ങളിലും പരിസരങ്ങളിലും മാന്‍കാഷ്ടം കുരുമുളക് വിത്ത് പോലെ നിനക്കു കാണാം."
അക്കാലത്ത് കേരളത്തില്‍ മാത്രമേ കുരുമുളക് ലഭ്യമായിരുന്നതെന്ന് ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ ഭേദമന്യേ അംഗീകരിച്ച കാര്യമാണ്. ബിലാദുല്‍ ഫുല്‍ഫുല്‍, ബിലാദുത്തന്‍ബൂല്‍ എന്നെല്ലാമായിരുന്നു അക്കാലത്തെ അറബികള്‍ കേരളത്തെ വിശേഷിപ്പിച്ചിരുന്നത്. കേരളത്തിലെ കുരുമുളകിന്റെയും വെറ്റിലകളുടെയും ലഭ്യതയായിരുന്നു കാരണം. പ്രവാചക കവികളിലൊരാളായിരുന്ന കഅ്ബുബ്‌നു സുഹൈര്‍ പ്രവാചക സന്നിധിയില്‍ വെച്ച് പ്രവാചകനെ ഇന്ത്യന്‍ നിര്‍മ്മിത വാളിനോടുപമിച്ചു പാടി:
"തീര്‍ച്ചയായും റസൂല്‍ (സ) തങ്ങള്‍ ഉറയില്‍ നിന്നും ഊരപ്പെട്ട വെട്ടിത്തിളങ്ങുന്ന ഇന്ത്യന്‍ നിര്‍മ്മിതമായ അല്ലാഹുവിന്റെ വിളക്കുകളിലൊന്നാണ്.
മലപ്പുറം ജില്ലയില്‍ കരുവാരക്കുണ്ട് പ്രദേശത്ത് വാളു നിര്‍മ്മാണം സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് നടന്നതിന് തെളിവുകളേറെയുണ്ട്."
ഇവിടെ തെളിഞ്ഞു വരുന്നത് തിരുനബി (സ) യുടെ ആഗമനത്തിന് മുമ്പു തന്നെ അറബികള്‍ പരിചിതമായ കേരളത്തില്‍ ഇസ്‌ലാമികാശയങ്ങള്‍ എത്തുന്നതിന്റെ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ അറബ് ഭാഷയും സംസ്‌കാരവും ഇവിടം വേരുപിടിച്ചു കഴിഞ്ഞിരുന്നു. ഇന്നും മലയാളികളുപയോഗിക്കുന്ന ഇതര ഭാഷാ പദങ്ങളിലെ ഭൂരിഭാഗവും അറബി പദങ്ങളാണ്. അറബ് കച്ചവട ആദാനപ്രദാനങ്ങളിലൂടെ ഇവിടത്തെ ജനങ്ങള്‍ക്ക് അറബി ഭാഷ സുപരിചിതമായിരുന്നു.
പ്രവാചക കാലത്തു തന്നെ കേരളത്തില്‍ ഇസ്‌ലാമെത്തി എന്നതില്‍ കൂടുതല്‍ അത്ഭുതപ്പെടേണ്ടതില്ല എന്ന് ഉപര്യുക്ത അറബ്-കേരള ബന്ധത്തില്‍ നിന്നു മനസ്സിലാക്കാം. ഭേദിക്കാന്‍ കഴിയാത്ത വിധം കേരളീയരുമായി ബന്ധമുണ്ടായിരുന്ന അറബികള്‍ക്ക് അവരുടെ നാട്ടില്‍ ഒരു പ്രവാചകന്‍ വരികയും അദ്ദേഹത്തിന്റെ മതം അറേബ്യന്‍ ഉപഭൂഖണ്ഡമാകെ വ്യാപിച്ചതും കേരളത്തിലെത്തിക്കാന്‍ അധികം സമയമെടുക്കാന്‍ സാധ്യതയില്ല. ഈ തെളിവുകളില്‍ നിന്നു മാത്രം കേരളത്തില്‍ തിരുനബി (സ) യുടെ കാലത്ത് ഇസ്‌ലാം മതം എത്തിയിട്ടുണ്ടെന്നത് ഉറപ്പിക്കാനാകും.
കേരളത്തില്‍ ഇസ്‌ലാമെത്തുന്നു
മദീനയിലെത്തിയ തിരുനബിക്ക് ശത്രു പക്ഷത്തു നിന്ന് യുദ്ധങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും പില്‍ക്കാലത്ത് മദീന ഇസ്‌ലാമിക വ്യാപനത്തിന്റെ കേന്ദ്രമായി മാറി. മുസ്‌ലിംകളുടെ സ്വഭാവ ശുദ്ധി കൊണ്ടും മികച്ച സംസ്‌കാരം കൊണ്ടും ഇസ്‌ലാമിന്റെ വ്യാപനം വളരെ വേഗത്തിലായി. AD 628 - 629 കാലയളവില്‍ അക്കാലത്തുണ്ടായിരുന്ന എല്ലാ രാജാക്ക•ാര്‍ക്കും പ്രവാചകന്‍ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തുകളയച്ചിരുന്നു. ഇതില്‍ അറബികള്‍ക്കേറെ ബന്ധമുള്ള കേരളത്തിലെ രാജാവിനും കത്തയച്ചിരിക്കാന്‍ ഏറെ സാധ്യതയുണ്ട്.
തിരുനബി (സ) യുടെ കാലത്ത് കേരളത്തിലെത്തിയ ശൈഖ് സഹറുദ്ധീന്‍ ബ്‌നു തഖ്‌യുദ്ധീനും അദ്ധേഹത്തിന്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പേരുമാണ് കേരളത്തിലെത്തിയ ആദ്യ മുസ്‌ലിം മിഷണറി സംഘം. ബൗദ്ധര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരേ പോലെ പ്രാധാന്യമുണ്ടായിരുന്ന സിലോണിലെ (ഇന്നത്തെ ശ്രീലങ്ക) ആദം മല സന്ദര്‍ശനവും അവിടെ മത പ്രചാരണം നടത്തുകയുമായിരുന്നു അവരുടെ ലക്ഷ്യം. സിലോണിലേക്കുള്ള വഴിമദ്ധ്യേയുള്ള ഇടത്താവളമായ കൊടുങ്ങല്ലൂരില്‍ വിശ്രമിക്കാന്‍ വേണ്ടി കപ്പലിറങ്ങി. ഇവര്‍ വന്നത് അക്കാലത്തെ കൊടുങ്ങല്ലൂര്‍ ചക്രവര്‍ത്തിയായിരുന്ന ബാണപ്പെരുമാള്‍ അറിയുകയും അദ്ധേഹം തന്റെ കൊട്ടാരത്തിലേക്ക് അവരെ ആനയിക്കുകയും ചെയ്തു. അദ്ധേഹം അവരുടെ ആഗമനോദ്ദേശ്യത്തെ ആരാഞ്ഞു. തങ്ങള്‍ അറേബ്യയില്‍ പ്രവാചകനായ മുഹമ്മദ് നബി പ്രബോധനം ചെയ്ത ഇസ്‌ലാം മത അനുയായികളാണെന്നും തീര്‍ത്ഥാടനാര്‍ത്ഥം സരന്‍ ദ്വീപിലേക്ക് പോകുന്നവരാണെന്നുമറിയിച്ചു. ശൈഖ് സഹറുദ്ധീനും കൂട്ടരും ഇസ്‌ലാമികധര്‍മ്മത്തേയും ആചാരാനുഷ്ടാനങ്ങളേയും പ്രവാചകനേയുമൊക്കെ കുറിച്ച് സവിസ്തരം പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു. ബാണപ്പെരുമാള്‍ വിശ്വാസ ദൗര്‍ബല്യം നേരിട്ടു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ബുദ്ധമതാനുയായിയായി മാറിയിരുന്ന അദ്ധേഹത്തെ ബ്രാഹ്മണ പണ്ഡിതര്‍ ബഹിഷ്‌കരിച്ചിരുന്നു. അക്കാലത്ത് ബ്രാഹ്മണരോട് വാഗ്വേദത്തില്‍ ഏര്‍പ്പെട്ട ബുദ്ധ സന്യാസിമാരെ നാവറുത്ത് കൊലചെയ്ത സന്ദര്‍ഭമായിരുന്നു അത്. പൊതുവെ ഏഴും എട്ടും നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യ മതകീയ സംഘര്‍ഷങ്ങള്‍ നിറഞ്ഞതായിരുന്നു. പുതുതായി കടന്നു വന്ന ബുദ്ധ-ജൈനമതങ്ങളെ ക്രൂരതയുടെ മാര്‍ഗ്ഗത്തിലൂടെ നേരിട്ട നവീന ഹൈന്ദവ മതം മതരംഗം പ്രശ്‌ന കലുഷിതമാക്കി മാറ്റി. രാഷ്ട്രീയ അനിശ്ചിതത്വവും അസ്ഥിരതയും അക്കാലത്തെ ജനങ്ങളെ വല്ലാതെ അലട്ടി. ജനങ്ങള്‍ ശാന്തിയും സമാധാനവും ആഗ്രഹിച്ചു. വിശ്വാസ തകര്‍ച്ചയില്‍ മനം നൊന്തിരിക്കുന്ന അക്കാലത്തെ ഭരണാധിപന്‍മാരും ജനങ്ങളും ശാന്തിയുടെയും സമാധാനത്തിന്റെയും മതമായ ഇസ്‌ലാമിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
ബുദ്ധ മതത്തിന്റെയും തകര്‍ച്ചയുടെ കാലമായിരുന്നു അത്. ആത്മീയ നിര്‍വൃതിക്കു വേണ്ടി ഏത് മാര്‍ഗ്ഗവും സ്വീകരിക്കുവാന്‍ അക്കാലത്തെ മഹത്തുക്കള്‍ തയ്യാറായിരുന്നു. തന്നെ സന്ദര്‍ശിച്ച് ഇസ്‌ലാമിനെക്കുറിച്ച് പരിചയപ്പെടുത്തിയ ശൈഖ് സഹറുദ്ധീനു ബ്‌നു തഖ്‌യുദ്ധൂനും സംഘവും മടങ്ങുമ്പോള്‍ തിരിച്ചു കൊടുങ്ങല്ലൂരില്‍ വരണമെന്നും തന്നെ പ്രവാചക സന്നിധിയില്‍ കൊണ്ടുപോവണമെന്നും മടക്കയായത്രില്‍ താനും അവരുടെ കൂടെയുണ്ടെന്നും ബാണപ്പെരുമാള്‍ പറഞ്ഞിരുന്നു. പെരുമാളിനെ ഈ തീരുമാനം എടുക്കുവാന്‍ മറ്റൊരു കാര്യം കൂടി പ്രേരിപ്പിച്ചിരുന്നു. ചൈനയിലേക്ക് മതപ്രചരാണര്‍ത്ഥം ഇറങ്ങിയ ഒരു മുസ്‌ലിം സംഘം കൊടുങ്ങല്ലൂരില്‍ ഇറങ്ങിയിരുന്നു. ചൈനയിലെ 'മിങ്ങ്' ചക്രവര്‍ത്തിമാരുടെ കാലത്ത് രചിച്ച 'മിന്‍ഷു' എന്ന ചൈനീസ് ഗ്രന്ഥത്തില്‍ ഇവര്‍ ചൈനയില്‍ പ്രബോധനം നടത്തിയതിനെകുറിച്ച് പ്രതിപാദിക്കുന്നുണ്ടെന്ന് കേസരി എ. ബാലകൃഷ്ണന്‍ പിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. മുമ്പ് പ്രസ്താവിച്ച AD 628-629 കാലയളവില്‍ നബി (സ) രാജാക്ക•ാര്‍ക്ക് അയച്ച കത്തുകള്‍ കേരളത്തിലെത്തുകയും AD 628 ല്‍ പ്രവാചകന്റെ 57-ാമത്തെ വയസ്സില്‍ പെരുമാള്‍ നബിയെ കണ്ടിരുന്നെന്നും എ. ബാലകൃഷ്ണന്‍ പിള്ള ഉറപ്പിച്ചു പറയുന്നു.
സിലേണിലേക്ക് പോയ സഹറുദ്ധീനും സംഘവും തിരികെ വന്നപ്പോള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി യാത്രക്ക് തയ്യാറായിരുന്ന പെരുമാളും അദ്ധേഹത്തിന്റെ വിശ്വസ്തരായ മന്ത്രിമാരും ആ സംഘത്തോടൊപ്പം യാത്ര പുറപ്പെട്ടു. പെരുമാളും സംഘവും പന്തലായനി കൊല്ലത്തും ധര്‍മ്മടത്തും എത്തി തന്റെ സഹോദരിമാരോട് യാത്ര പറഞ്ഞു. ഇളയ സഹോദരി ശ്രീദേവിയുടെ മകന്‍ കോഹിനൂറിനേയും കൊണ്ടുപോവാന്‍ സമ്മതം ചോദിക്കുകയും കൂടെക്കൂട്ടുകയും ചെയ്തു. പെരുമാള്‍ ചക്രവര്‍ത്തിയോടു കൂടെ അദ്ധേഹത്തിന്റെ വിശ്വസ്തരായിരുന്ന ചാലിയത്തുകാരായ മുസ്തമദ്ധുകാത്, നീലി നിശാദ്, ശാഥി പാദ്, നീലി ശിനാഥ് എന്നീ നാലുപേരും അനുഗമിച്ചിരുന്നു. പെരുമാളും കൂട്ടരും യാത്ര പുറപ്പെട്ടത് AD 628 ലാണ്. അതായത് ഹിജ്‌റ 6-ാം വര്‍ഷത്തിലായിരുന്നു. ജിദ്ധയിലെത്തിയ ഇവര്‍ പ്രവാചക സന്നിധിയില്‍ വന്നപ്പോള്‍ പ്രവാചകന്‍ അവരെ ഹാര്‍ദ്ധവമായി സ്വീകരിച്ചു. ഇസ്‌ലാമാശ്ലേഷിച്ച പെരുമാളിനെ താജുദ്ധീന്‍ എന്നാണ് പ്രവാചകന്‍ നാമകരണം ചെയ്തത്. പെരുമാളിനെയും സംഘത്തെയും യമനിലെ രാജാവായിരുന്ന മാലികുബ്‌നു ഹബീബ് ബഹുമാനപുരസരം കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെ നാലു വര്‍ഷം താമസിപ്പിക്കുകയും ചെയ്തതായി പറയപ്പെടുന്നു. അവിടെവെച്ചദ്ധേഹം ഇസ്‌ലാമിന്റെ ആദര്‍ശങ്ങളും ആചാരാനുഷ്ഠാനങ്ങളും പഠിച്ചു. മാലിക്കുബ്‌നു ഹബീബിന്റെയും മാലിക്കുബ്‌നു ദീനാറിന്റെയും സഹോദരിയായ റാഹിബയുമായി പെരുമാള്‍ വിവാഹം കഴിക്കുകയും ചെയ്തു.
പെരുമാള്‍ മടക്കയാത്രക്കായി തയ്യാറാവുകയും യാത്ര തിരിക്കുകയും ചെയ്തു. എന്നാല്‍ ഷെഹര്‍ മുഖല്ലയിലെ വിശ്രമ ദിനങ്ങളില്‍ പെരുമാള്‍ അസുഖ ബാധിതനാവുകയും അവിടെവെച്ച് മരണപ്പെടുകയും ചെയ്തു. ഇത് ഹിജ്‌റ 10(AD 632) നായിരുന്നു. പെരുമാള്‍ തന്റെ അവസാനകാലത്ത് തനിക്കു വേണ്ടി ദൗത്യം പൂര്‍ത്തിയാക്കാനായി അവരോട് വസ്വിയ്യത്ത് ചെയ്തു. അപരിചിതരായ തന്റെ കൂടെയുള്ളവര്‍ നാട്ടിലെത്തിയാല്‍ അവര്‍ക്ക് സഹായ സഹകരണങ്ങള്‍ ലഭിക്കാന്‍ തന്റെ ബന്ധുക്കളും രാജാക്ക•ാരുമായിരുന്നവര്‍ക്ക് നല്‍കാന്‍ വേണ്ടി എഴുത്തുകളും അടയാളങ്ങളും കൊടുത്തയച്ചു. പെരുമാളിന്റെ മരണം യാത്രാ സംഘത്തിനിടയില്‍ കടുത്ത ദു:ഖത്തിനിടയാക്കി. അവര്‍ക്കിടയില്‍ അങ്കലാപ്പുണ്ടാവുകയും ദീര്‍ഘനാളുകള്‍ക്ക് ശേഷം പെരുമാളിന്റെ അന്ത്യാഭിലാഷ സാക്ഷാത്കാരത്തിനും ഇസ്‌ലാമിക പ്രചാരണത്തിനും വേണ്ടി അവര്‍ ആവേശത്തോടെ കേരളത്തിലേക്ക് കപ്പല്‍ കയറി. അവര്‍ കേരളത്തിലിറങ്ങിയത് AD 642-643 (ഹിജ്‌റ 21) ല്‍ ആയിരുന്നു. മാലിക്കുബ്‌നു ദീനാറിന്റെ നേതൃത്വത്തിലുള്ള ഈ സംഘത്തില്‍ 44 പേരാണ് ഉണ്ടായിരുന്നതെന്നാണ് 'രിഹ്‌ലാത്തുല്‍ മുലൂക്കി'ല്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഇവരില്‍ പെരുമാളിന്റെ സഹോദരീ പുത്രന്‍ കോഹിനൂരും ചാലിയത്തു നിന്നുള്ള നാലുപേരുമുള്‍പ്പെടുന്നു. കോഹിനൂര്‍ രാജകുമാരന്‍ സൈഫുദ്ധീന്‍ മുഹമ്മദലി എന്നും മറ്റുള്ള നാലുപേര്‍ ഹാജി മുസ്തമിഷ്‌കാത് അലി ഹാജി നീലി നിശാദ് അഹമ്മദ് ക്വാജ, ഹാജി സാദിബാദ് ഹസ്സന്‍ ക്വാജ എന്നും പേരുകള്‍ സ്വീകരിച്ചു. ഇവര്‍ക്കു പുറമെ മാലിക്കുബ്‌നു ദീനാറിനോടൊപ്പം ശറഫ് ബ്‌നു മാലിക്കും മാലിക്കുബ്‌നു ഹബീബുമുള്‍പ്പെടെ അദ്ധേഹത്തിന്റെ പത്തു പുത്ര•ാരും അഞ്ച് പുത്രിമാരും മാലിക്കുബ്‌നു ഹബീബിന്റെ പത്‌നി ഖമരിയ്യയും കുട്ടികളും ബന്ധുക്കളില്‍ നിന്നും ഏതാനും പേരും കൂടാതെ 22 മത പണ്ഡിതന്‍മാരുമുണ്ടായിരുന്നു. ഇവര്‍ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ ഉടനെ പെരുമാള്‍ കൊടുത്തയച്ച കത്ത് അവിടുത്തെ രാജാവിന്റെ പക്കലേല്‍പ്പിച്ചു. രാജാവ് ആ സംഘത്തെ സ്വീകരിക്കുകയും അവര്‍ക്കാവശ്യമായിട്ടുള്ള സ്ഥലവും സൗകര്യവും നല്‍കുകയും ചെയ്തു.
മാലിക്കുബ്‌നു ദീനാറും സംഘവും കൊടുങ്ങല്ലൂരില്‍ ഒരു ജുമുഅത്ത് പള്ളി സ്ഥാപിച്ചു. തുടര്‍ന്ന് കേരളത്തിലെ ഒട്ടുമിക്ക തുറമുഖ നഗരങ്ങളിലും മാലിക്കുബ്‌നു ദീനാറിന്റെയും മാലിക്കുബ്‌നു ഹബീബിന്റെയും നേതൃത്വത്തില്‍ പള്ളികള്‍ നിര്‍മ്മിച്ചു എന്ന് 'തുഹ്ഫത്തുല്‍ മുജാഹിദീനും' 'രിഹ്‌ലാത്തുല്‍ മുലൂക്കും' പ്രസ്താവിക്കുന്നു. തുഹ്ഫത്തുല്‍ മുജാഹിദീനില്‍ അക്കാലത്ത് നിര്‍മ്മിച്ച പത്ത് പള്ളികളുടെ പേരുകള്‍ പറയുന്നു: കദങ്കല്ലൂര്‍ (കൊടുങ്ങല്ലൂര്‍), കുലം (തെക്കന്‍ കൊല്ലം), ഹേലിമാടായി (ഏഴിമല, മാടായി), ജന്‍ഫത്താന്‍ (ശ്രീ കണ്ഠപുരം), ദഹ്ഫത്തന്‍ (ധര്‍മ്മടം), ഫന്‍ദരീനു (പന്തലായനി), ശിലിശാത്ത് (ചാലിയം), ഫാക്കനൂര്‍ (വടക്കന്‍ കര്‍ണാടകത്തിലെ ബള്‍ക്കൂര്‍), മഞ്ചരൂര്‍ (മംഗലാപുരം), കഞ്ചൂര്‍ ബൂത്ത് (കാസര്‍ക്കോഡ്). ആദ്യകാലത്ത് നിര്‍മ്മിതമായ പള്ളികളെക്കുറിച്ചും അവിടുത്തെ ഖാസിമാരെക്കുറിച്ചും ഉമര്‍ബ്‌നു മുഹമ്മദ് രചിച്ച രിഹ്‌ലാത്തുല്‍ മുലൂക്കില്‍ പ്രതിപാദിക്കുന്നുണ്ട്.
കൊടുങ്ങല്ലൂരില്‍ പള്ളിയുടെ ആദ്യ ഖാസിയായി സ്ഥാനാരോഹിതനായത് ഹബീബുബ്‌നു മാലിക്കായിരുന്നു. കേരളത്തിലെ ആദ്യകാല പള്ളികളുടെ നിര്‍വ്വഹണത്തില്‍ മുഖ്യപങ്കു വഹിച്ച അദ്ദേഹത്തിന്റെയും ഭാര്യ ഉമ്മു ഖുമരിയ്യത്തിന്റെയും ഖബര്‍ സ്ഥിതി ചെയ്യുന്നത് ഈ പള്ളിയുടെ ശ്മശാനത്തിലാണ്്. പള്ളികളുടെ നിര്‍മ്മാണ ശേഷം ഓരോ സ്ഥലത്തും ചെന്ന് പ്രാര്‍ത്ഥനനിര്‍വ്വഹിച്ച ശേഷം മാലിക്കുബ്‌നു ദീനാര്‍ ഈ പള്ളികളുടെ മേല്‍നോട്ടം തന്റെ മക്കളേയും ബന്ധുക്കളേയും ഏല്‍പ്പിച്ച ശേഷം ഖുറാസാനിലേക്ക് മടങ്ങുകയും അവിടെ വെച്ച് ദിവംഗതനാവുകയുമാണ് ചെയ്തത്.
പെരുമാളിനോടൊപ്പം മക്കയിലേക്ക് പോയ കോഹിനൂര്‍ രാജകുമാരനെന്ന സൈഫുദ്ധീന്‍ മുഹമ്മദലിയും പെരുമാളിന്റെ വിശ്വസ്തരായിരുന്ന ചാലിയത്തുകാരായ നാലുപേരും പെരുമാളിന്റെ മരണത്തിനു ശേഷം യാത്ര തുടര്‍ന്നു അവര്‍ ഷഹര്‍മുഖല്ലയില്‍ നിന്നും ധര്‍മ്മടത്താണ് കപ്പലിറങ്ങിയത്. അദ്ധേഹം അപ്പു എന്ന ഒരു അലക്കുകാരനില്‍ നിന്ന് സ്ഥലം വിലക്കെടുത്ത് അവിടെ കൊട്ടാരം പണിയുകയും ചെയ്തു. അപ്പുവും ഭാര്യയും ഇസ്‌ലാം മതാശ്ലേഷണം ചെയ്യുകയും മാഹീന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. വടക്കേ മലബാറില്‍ ഇസ്‌ലാമിന്റെ പ്രചാരത്തിന് ശക്തിയേകിയത് സൈഫുദ്ധീന്‍ മുഹമ്മദലിയുടെ പ്രവര്‍ത്തനം മൂലമായിരുന്നു. ധര്‍മ്മടത്തെ തന്റെ കൊട്ടാരത്തിനടുത്ത് അദ്ധേഹം ഒരു ജുമുഅത്ത് പള്ളിയും നിര്‍മ്മിച്ചിരുന്നു. അതിന്റെ അവശിഷ്ടങ്ങള്‍ ഇന്നുമവിടെ നിലനില്‍ക്കുന്നു. തന്റെ മാതാവ് ശ്രീദേവിയേയും ബന്ധിക്കളേയും മതത്തിലേക്കാനയിക്കാന്‍ അദ്ധേഹത്തിന് സാധിച്ചു.
അദ്ധേഹത്തിന് ഒരു പ്രത്യേക സാഹചര്യത്തില്‍ ചിറക്കല്‍ രാജകുടുംബത്തിലെ രാജകുമാരിയെ ഭാര്യയായി സ്വീകരിക്കേണ്ടി വന്നു. നദിയില്‍ മുങ്ങിക്കൊണ്ടിരുന്ന രാജകുമാരിയെ രക്ഷപ്പെടുത്തിയത് സൈഫുദ്ധീനായിരുന്നു. വിവസ്ത്രയായിരുന്ന ആ രാജകുമാരിക്ക് അദ്ധേഹം തന്റെ മേല്‍മുണ്ട് നല്‍കി. ഹൈന്ദവാചാര പ്രകാരം പുടവ നല്‍കിയ പുരുഷന് സ്ത്രീയെ കെട്ടിച്ചു കൊടുക്കലാണ് പതിവ്. പ്രത്യേക സാഹചര്യത്തിലാണ് നല്‍കിയതെങ്കിലും അവരുടെ വിശ്വാസ പ്രകാരം രാജകുമാരിയെ ഭ്രഷ്ട് കല്‍പ്പിച്ച് പുറന്തള്ളുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ. അല്ലെങ്കില്‍ പുടവ കൊടുത്തയാളെ വിവാഹം കഴിക്കണം. അങ്ങനെ അന്യ മതസ്ഥയായ ആ രാജകുമാരിയെ വിവാഹം കഴിക്കാന്‍ സൈഫുദ്ധീന്‍ തയ്യാറായി. ഇതിനെതുടര്‍ന്ന് ചിറക്കല്‍ രാജാവ് കണ്ണൂരും അടുത്ത പ്രദേശവും അവര്‍ക്ക് ദാനമായി നല്‍കുകയും രാജകുമാരിയെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. അറക്കല്‍ രാജവംശത്തിന്റെ ആരംഭം അങ്ങനെയാണുണ്ടായത്. ചിറക്കല്‍ കൊട്ടാരത്തില്‍ നിന്നും രാജകുമാരിക്ക് നല്‍കിയ വിളക്ക് ഇന്നും അറക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ച് പോരുന്നുണ്ട്. സൈഫുദ്ധീന്‍ മുഹമ്മദിലെ അറക്കല്‍ അലി രാജാ എന്നും രാജകുമാരിയെ വലിയ ബീവിയെന്നുമാണ് അഭിസംബോധനചെയ്തിരുന്നത്. അറക്കല്‍ കുടുബത്തിലെ ആദ്യ അലി രാജ സൈഫുദ്ധീന്‍ മുഹമ്മദലിയായിരുന്നു. ചെറുതായിരുന്നെങ്കിലും കേരളത്തിലെ ഇസ്‌ലാമിക പ്രചരണത്തിന് ഈ നാട്ടുരാജ്യം വല്ലാതെ ഉപകരിച്ചു.
മാലിക്കുബ്‌നു ദീനാറും മാലിക്കുബാനു ഹബീബും കേരളത്തിന്റെ തീരപ്രദേശങ്ങളിലൂടെ പള്ളികള്‍ നിര്‍മ്മിക്കാന്‍ വേണ്ടി പോവുകയും അവിടെ പള്ളികള്‍ നിര്‍മ്മിക്കാന്‍ സാധിച്ചതും ആ പ്രദേശങ്ങളിലുണ്ടായിരുന്ന മുസ്‌ലിം സാന്നിധ്യം കൊണ്ടായിരുന്നു. അറബികളുമായി നൂറ്റാണ്ടുകളായി അഭേദ്യ ബന്ധമുണ്ടായിരുന്ന കേരളീയ തീരങ്ങളിലെ ജനങ്ങള്‍ നേരത്തെ തന്നെ ഇസ്‌ലാം മതം പുല്‍കിയിരിക്കണം. അവിടെ പള്ളികള്‍ പോലെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം. അക്കാരണത്താലാണ് പള്ളി നിര്‍മ്മാണങ്ങളള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് സാധിച്ചത്. തുറമുഖ നഗരങ്ങളില്‍ ഇടകലര്‍ന്നു ജീവിച്ചിരുന്നവരായിരുന്നു അറബികളും കേരളീയരും. അറബികള്‍ ഇസ്‌ലാം മത വിശ്വാസികളായി പരിവര്‍ത്തനം ചെയ്തപ്പോള്‍ കേരളത്തിലും ഇതിന്റെ സ്വാധീനമുണ്ടായി ത•ൂലം ഇവിടെ മുസ്‌ലിം കോളനികള്‍ രൂപാന്തരപ്പെട്ടു.
ചേരമാന്‍ പെരുമാളും പള്ളിബാണ പെരുമാളും
പള്ളി ബാണപ്പെരുമാളിന് ശേഷം മറ്റൊരു പെരുമാള്‍ക്കൂടി മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതേ ചൊല്ലി തര്‍ക്കങ്ങളും അഭിപ്രായ വൈരുദ്ധ്യങ്ങളും നിലനില്‍ക്കുന്നു. രണ്ടാമത് പുറപ്പെട്ട പെരുമാള്‍ പള്ളി ബാണ പെരുമാളാണെന്ന് ചിലരും ഇത് ഇത് ബാണ പെരുമാളിന് ശേഷം ആറാമത്തെയോ ഏഴാമത്തെയോ പെരുമാളായ ചേരമാന്‍ പെരുമാളാണെന്ന് മറ്റ് ചിലരും പറയപ്പെടുന്നു. 'കേരളോല്‍പ്പത്തി'യില്‍ നിന്നും വില്യം ലോഗന്റെ 'മലബാര്‍ മാന്വലില്‍' നിന്നും മനസ്സിലാകുന്നത് പള്ളി ബാണ പെരുമാളല്ല എന്നാണ്. ഇതേ കുറിച്ച് പറയപ്പെടുന്നതിങ്ങനെയാണ്. 9-ാം നൂറ്റാണ്ടില്‍ ഭരണ നിര്‍വ്വഹണം നടത്തിയിരുന്ന അവസാനത്തെ പെരുമാളായ ചേരമാന്‍ പെരുമാള്‍ അക്കാലത്ത് അവിടങ്ങളില്‍ കച്ചവടം നടത്തിയിരുന്ന മുസ്‌ലിംകളായ അറബികളോട് സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തു. അദ്ധേഹം അവസാനകാലം മക്കയില്‍ ചെലവഴിക്കണമെന്നും പരിശുദ്ധ ഹജ്ജ് ചെയ്യാന്‍ തീരുമാനിക്കുകയും തന്റെ 36 വര്‍ഷത്തെ ഭരണത്തിന് ശേഷം അധികാരം മറ്റുള്ളവര്‍ക്ക് പൂര്‍ണ്ണമായും വിഭജിച്ച് നല്‍കുകയും ചെയ്തു. അങ്ങനെഹജ്ജിന് പോവുകയും ചെയ്തു. യമനിലെ ഹളര്‍മൗത്തിനടുത്തുള്ള 'ളുഫാര്‍' എന്ന സ്ഥലത്താണ് അദ്ധേഹം മരണപ്പെട്ടത്. ളുഫാറിലെ അദ്ധേഹത്തിന്റെ ഖബ്‌റില്‍ ഹിജ്‌റ 212 ല്‍ വരികയും 216 ല്‍ (827-831) മരണപ്പെട്ടുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ടണ്ട്. അദ്ധേഹത്തിന്റെ മക്കാ യാത്രയെ തുടര്‍ന്നാണ് കൊല്ലവര്‍ഷാരംഭം തുടങ്ങിയതെന്ന് അഭിപ്രായപ്പെടുന്ന ധാരാളമാളുകളുണ്ട്. ചേരമാന്‍ പള്ളിയുടെ മഖ്ബറയുടേയും പള്ളിയുടേയും പുനരുദ്ധാരണത്തിന് വേണ്ടി ധനശേഖരണാര്‍ത്ഥം ളുഫാറില്‍ നിന്ന് ആളുകള്‍ വന്നിരുന്നുവെന്ന് അക്കാലത്തെ മലബാര്‍ കളക്ടറായിരുന്ന വില്യം ലോഗന്‍ തന്റെ 'മലബാര്‍ മാന്വലി'ല്‍ രേഖപ്പെടുത്തുന്നുണ്ട്.
ഇളം കുളവും എം.ജി.എസ്സും പിന്നെ ചരിത്രത്തിന്റെ വളച്ചൊടിക്കലുകളും
ഒരു പഴമൊഴിയുണ്ട്, ചരിത്രം ചില്ലകള്‍ താഴ്ത്തി നില്‍ക്കുന്ന ഒരു മരത്തെപ്പോലെയാണ്, ആര്‍ക്കും യഥേഷ്ടം വളച്ചൊടിക്കാവുന്ന ചില്ലകളുള്ള മരം. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ ചരിത്രത്തിലും ഇതാണ് സംഭവിച്ചിട്ടുള്ളത്. ഇസ്‌ലാമിന്റെ കേരളത്തിലേക്കുള്ള ആഗമനം നബി തിരുമേനിയുടെ കാലത്തുണ്ടായിട്ടുണ്ടെന്നത് സുവ്യക്തമാണ്. പക്ഷെ, ഇളം കുളവും എം.ജി.എസ്സും അടക്കമുള്ള കേരളീയ നായര്‍ ചരിത്രകാരന്‍മാര്‍ പറയുന്നത് കേരളത്തില്‍ ഇസ്‌ലാമെത്തിയത് AD 851 ന് ശേഷമാണെന്നാണ്. ഇതിനവരുദ്ധരിക്കുന്നത് 851 ല്‍ കേരളത്തിലെത്തിയ സുലൈമാന്‍ എന്ന അറബ് സഞ്ചാരുയുടേതെന്ന് പറയുന്ന ഒരാളുടെ പ്രഖ്യാപനമാണ്. അറബി സംസാരിക്കുന്നവരോ ഇസ്‌ലാം മതം സ്വീകരിച്ചവരോ ആയ ചൈനക്കാരെയോ ഇന്ത്യക്കാരേയോ താന്‍ കണ്ടില്ല എന്നതാണ് പ്രസ്താവന. ഈ പ്രസ്താവന തികച്ചും ശുദ്ധ മണ്ടത്തരമാണെന്ന് ഇതിനെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള റെയ്‌നോട് പറയുന്നു 'സുലൈമാന്റെ നിരീക്ഷണങ്ങള്‍ ശരിയല്ലെന്നും ഗുജറാത്തിലേയോ സിന്ധിലേയോ മുസ്‌ലിംകളെ കുറിച്ചോ കേരളത്തിലെ ജൂത-ക്രിസ്തു മതക്കാരെ കുറിച്ചോ പോലും അദ്ധേഹം അറിഞ്ഞിട്ടില്ല' എന്നാണ്. ഇത് സുലൈമാന്റെ ഗ്രന്ഥമല്ലെന്ന് ഇത് ക്രോഡീകരിച്ചപ്പോള്‍ സുലൈമാന്റെ പേരില്‍ അറിയപ്പെട്ടതാണെന്ന് പ്രൊഫ. ഹുസൈന്‍ നൈനാര്‍ പറയുന്നു.
AD 851 ന് ശേഷമാണ് കേരളത്തില്‍ ഇസ്‌ലാമെത്തിയതെന്ന് പറയുന്ന ഇളം കുളം തന്നെ AD 848 എന്ന് കാലനിര്‍ണ്ണയം നടത്തിയിട്ടുള്ള 'തരിശ്ശാപ്പള്ളി ശാസന'ത്തില്‍ അറബിയും അതിന് സാക്ഷിയായവരുടെ മുസ്‌ലിം പേരുകളും കണ്ടില്ലെന്ന് നടിക്കുന്നു. അതില്‍ സാക്ഷിയായിട്ടുള്ള മൈമൂന്‍ ബ്‌നു ഇബ്‌റാഹീം, മുഹമ്മദ് ബ്‌നുമാവി, സ്വാലിഹ് ബ്‌നു അലി തുടങ്ങിയവര്‍ പന്ത്രണ്ടോളം ആളുകളുടെ പേര് അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു വ്യക്തമാക്കുന്നത് ഒരു രാജകീയശാസനത്തില്‍ സാക്ഷിയാവാന്‍ മാത്രം ഉന്നതരായ ഒരു കമ്മ്യൂണിറ്റിയായി മുസ്‌ലിംകള്‍ വളര്‍ന്നു വന്നു എന്നതാണ്. ഇതിനു സാക്ഷിയാകണമെങ്കില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ അവര്‍ ഇവിടെ എത്തുകയും താമസമുറപ്പിച്ചിട്ടുണ്ടെന്നുമുറപ്പാണ്.
നിരവധി തെളിവുകളുണ്ടായിട്ടും അതിനെ യഥാവിധി പരിഗണിക്കാതിരുന്ന നമ്മുടെ 'അംഗീകൃത' ചരിത്രകാരന്‍മാര്‍ മന:പൂര്‍വ്വം ഉറക്കം നടിക്കുകയായിരുന്നു. മാടായി, പന്തലായനി, കൊല്ലം, ശ്രീകൃഷ്ണപുരം, തേങ്ങാപ്പട്ടണം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ലഭ്യമായിട്ടുള്ള മീസാന്‍ കല്ലുകളിലെ തെളിവുകളോ മിലിയിലും ലക്ഷദ്വീപിലും സിലോണില്‍ നിന്നുമൊക്കെ കിട്ടിയ ശിലാരേഖകളോ നിരവധി ചരിത്രകാരന്‍മാരും സഞ്ചാരികളും എഴുതിവെച്ചിട്ടുള്ള പ്രമാണങ്ങളൊന്നും ഇസ്‌ലാമിന്റെ ആഗമനത്തെ പ്രവാചക കാലത്ത് നടന്നിട്ടുണ്ടെന്നതിന് മതിയാകാതെ വരുന്നു. നബിയുടെ അനുയായിയായിരുന്ന തമീമുല്‍ അന്‍സാരിയുടെ മഖ്ബറ മൈലാപ്പൂരില്‍ ഇന്നും നമുക്ക് കാണാവുന്നതാണ്. ശ്രീകൃഷ്ണപുരം ജുമാമസ്ജിദിന്റെ തെക്കുഭാഗത്ത് പുഴയരികില്‍ കാണുന്ന ശിലാഫലകത്തില്‍ പ്രവാചക സഹചാരിയായിരുന്ന അദിയ്യുബ്‌നു ഹാതിം 200 അനുയായികളോടൊപ്പം കണ്ണൂരിലും ശ്രീകണ്ഠപുരത്തും മിഷണറി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കേ ഹിജ്‌റ 74 മരണപ്പെട്ടതായും രേഖപ്പെടുത്തിയിട്ടുണ്ട്. മാടായിപ്പള്ളിയുടെ മാര്‍ബിള്‍ ഫലകത്തില്‍ ഹിജ്‌റ 21 റജബ്11 എന്നും കാസര്‍ഗോഡ് ജുമാമസ്ജിദ്തുലാത്തുമ്മേല്‍ കൊത്തിരിയിരിക്കുന്ന മുദ്രണത്തില്‍ ഹിജ്‌റ 22 റജബ് 11 തിങ്കളാഴ്ചയാണ് പള്ളിയുടെ പണി പൂര്‍ത്തിയാക്കിയതെന്നും മാലിക്ബ്‌നു മുഹമ്മദുബ്‌നു മാലികിനെ അവിടുത്തെ ഖാളിയായി നിയമിച്ചിരിക്കുന്നുവെന്നുമാണ്. അറക്കല്‍ രാജവംശം പുറത്തിറക്കിയ കണ്ട് കിട്ടിയ നാണയങ്ങളില്‍ ഹിജ്്‌റ 31, 35, 161 എന്നീ വര്‍ഷങ്ങള്‍ കാണിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ 15, 16 നൂറ്റാണ്ടുകളിലുണ്ടായിരുന്ന പോര്‍ച്ചുഗീസ് സഞ്ചാരികളും ചരിത്രകാരന്‍മാരടക്കം അംഗീകരിച്ച വസ്തുതകള്‍ കേരളത്തിലെ സവര്‍ണ്ണ ചരിത്രകാരന്‍മാര്‍ക്ക് മതിയായ തെളിവുകളാകാതെ പോകുന്നു. ചേരമാന്‍ പെരുമാളിന്റെ മതപരിവര്‍ത്തനം പോലും അവര്‍ തള്ളിക്കളയുന്നു. അവര്‍ ഇതിനായി 800-1102 വരെ രണ്ടാം ചേരസാമ്രാജ്യം എന്ന പേരില്‍ ഒരു സാമ്രാജ്യം ഉണ്ടാക്കുകയും പെരുമാളിന്റെ മതപരിവര്‍ത്തനത്തെ നിരുപാധികം തള്ളിക്കളയുകയും ചെയ്യുന്നു. അവസാനത്തെ പെരുമാളായ കുലശേഖര്‍ പെരുമാള്‍ 1122 ല്‍ മക്കയിലേക്ക് പോയി എന്ന് വിചാരിക്കാം എന്ന് പ്രസ്താവിക്കാം എന്ന് എം.ജി.എസ്സ് പറയുന്നു. ഇതദ്ധേഹം 'തഞ്ചാവൂര്‍ ലിഖിത'ത്തില്‍ ചേരമനാര്‍ എന്ന പരാമര്‍ശത്തില്‍ നിന്നാണ് കണ്ടെത്തിയത്. മാലിക്കുബ്‌നു ദീനാറും ഇക്കാലത്താണ് (1122 ന് ശേഷം) കേരളത്തിലെത്തിയിട്ടുള്ളതാണെന്നാണ് കേരളത്തിന്റെ 'അനുഗ്രഹീത ചരിത്രകാരന്‍' പ്രസ്താവിക്കുന്നത്. ഏഴാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂര്‍, മാടായിപ്പള്ളി തുടങ്ങിയ പള്ളികള്‍ ഉണ്ടായതെന്നും മാലിക്ബിന്‍ ദീനാര്‍ അക്കാലത്താണ് കേരളത്തില്‍ വന്നതെന്നുമുള്ള ചരിത്രം തെറ്റാണെന്നുള്ളത് 12-ാം നൂറ്റാണ്ടിനു ശേഷമാണുണ്ടായിട്ടുള്ളതെന്നുമാണ് എം.ജി.എസ്സിന്റെ പക്ഷം.
ചുരുക്കിപ്പറഞ്ഞാല്‍ ഇളംകുളവും അദ്ധേഹത്തിന്റെ ശിഷ്യനായിരുന്ന എം.ജി.എസ്സും തങ്ങളുടെ ഇഷ്ടാനുസരണം കേരളീയ മുസ്‌ലിം ചരിത്രത്തെ മാറ്റിയെഴുതുകയായിരുന്നുവെന്ന് പറയാം. കാരണം തരിശ്ശാപ്പള്ളിയുള്‍പ്പെടെയുള്ള ചരിത്രപരമായ ഉപാദാനങ്ങള്‍ സ്വീകരിക്കാതെ ഒരു 'തഞ്ചാവൂര്‍ ലിഖിത'ത്തില്‍ നിന്നവര്‍ കുലശേഖര പെരുമാളിനെ കണ്ടെത്തുന്നു. മാടായിപ്പള്ളിയിലേയോ കൊടുങ്ങല്ലൂര്‍ പള്ളിയിലേയോ കൊത്തി വെച്ചതോ ശിലാ ലിഖിതങ്ങളോ പരിഗണിക്കാതെ മാടായിപള്ളിയില്‍ കിട്ടിയ ഹിജ്‌റ 518 എന്നെഴുതിയ ഒരു ലിഖിതത്തില്‍ നിന്ന് ഹിജ്‌റ 518 ന് തുല്യമായ 1124 ലാണ് ഇതിന്റെ നിര്‍മ്മാണം നടന്നിരിക്കുന്നതെന്നാണ് കണക്കാക്കുന്നത് (യഥാര്‍ത്ഥത്തില്‍ ഇത് പുനര്‍ നിര്‍മ്മാണത്തിന്റെ തിയ്യതിയാണ് കണക്കാക്കുന്നത്). അറക്കലില്‍ നിന്ന് കണ്ടെടുക്കപ്പെട്ട ഹിജ്‌റ 31, 35, 161 എന്നെഴുതിയ നാണയങ്ങള്‍ തെളിവില്ലാത്തവര്‍ക്ക് തൃശ്ശൂരില്‍ നിന്നു ലഭിച്ച റോമന്‍ നാണയങ്ങള്‍ അവരുടെ ചരിത്രങ്ങള്‍ക്ക് തെളിവുകളായി മാറുന്നു. ഇത്തരത്തില്‍ ഇളംകുളവും എം.ജി.എസ്സും കേരളീയ ജനതയെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
9-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശ്രുത ചരിത്രകാരന്‍ 'അല്‍ ത്വബ്‌രി'യുടെ 'ഫിര്‍ദൗസുല്‍ ഹിക്മത്തി'ല്‍ ചേരമാന്‍ പെരുമാള്‍ 17 ദിവസം നബിയുടെ കൂടെ താമസിച്ചുവെന്നതോ ഹാകിം തന്റെ 'മുസ്തദ്‌റകില്‍' രേഖപ്പെടുത്തിയ ഹദീസോ അറബ് ലോകം പൂര്‍ണ്ണമായും സ്വീകരിച്ച 'തുഹ്ഫത്തുല്‍ മുജാഹിദീനോ' ഉമര്‍ സുഹ്‌റവര്‍ദിയുടെ 'രിഹ്‌ലാത്തുല്‍ മുലൂക്കോ' നമ്പൂതിരിമാര്‍ തന്നെ എഴുതിപ്പിടിപ്പിച്ച 'കേരളോല്‍പ്പത്തിയോ' 'കേരള മാഹാത്മ്യമോ' പോര്‍ച്ചുഗീസ്-ഡച്ച്-ഇംഗ്ലീഷ് സഞ്ചാരി, ചരിത്രകാര•ാര്‍ എഴുതി രേഖപ്പെടുത്തി വെച്ച ഗ്രന്ഥങ്ങളോ പെരുമാളുടെ മതപരിവര്‍ത്തനത്തിന്റെയോ കേരളത്തിന്റെ ഇസ്‌ലാമിന്റെ ആഗമനത്തിന്റെയോ തെളിവുകളാകുന്നില്ല. അവര്‍ക്ക് മഹത്തായ തെളിവുകളായി ലഭിച്ചത് ഏതോ ഒരമ്പലത്തിന്റെ ഒരു ശിലയില്‍ കൊത്തി വെച്ച 'ചേരമനാര്‍' എന്ന പേരും പിന്നീട് ഒരു വിവരവുമില്ലാത്ത ഇയാളെക്കുറിച്ചാണ് 1122 മക്കയില്‍ പോയി മതപരിവര്‍ത്തനം നടത്തിയ പെരുമാളെന്ന് എം.ജി.എസ്സ് നാരായണന്‍ പറയുന്നത്.
മതിയായ തെളിവുകളും രേഖകളുമുണ്ടായിട്ടും തങ്ങള്‍ക്കു കിട്ടിയ ഒരു ലിഖിതത്തില്‍ കടിച്ചു പിടിക്കുകയും ഇതാണ് കേരള മുസ്‌ലിംകളുടെ ചരിത്രമെന്ന് വാശിപിടിക്കുകയും ചെയ്യുന്ന ഇളംകുളവും എം.ജി.എസ്സും ശ്രീധരമേനോനും യഥാര്‍ത്ഥത്തില്‍ ഇതിനു പിന്നില്‍ ചരിത്രപരമായ പ്രതികാരമുണ്ട്. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മൈസൂര്‍ സാമ്രാജ്യത്തില്‍ നിന്ന് ശക്തരായ നായര്‍ സമുദായത്തിനേറ്റ പരാജയത്തിന്റെ വിദ്വേഷവും പകയും തീര്‍ക്കുകയാണവര്‍. ആദ്യമായി കേരളീയ ചരിത്ര രചനക്കായി രംഗത്തിറങ്ങിയവര്‍ നായര്‍മാരായിരുന്നു. തന്മൂലം മുസ്‌ലിംകളോടുള്ള ശക്തമായ വിരോധം യഥാവിധം അവര്‍ക്കെഴുതി പിടിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. തങ്ങളുടെ വ്യക്തി താല്‍പര്യങ്ങളെ കൃത്യമായി എഴുതിച്ചേര്‍ക്കാന്‍ ചെറിയ ഏതെങ്കിലും ഉപാദാനങ്ങളെ കൂട്ടു പിടിക്കുകയും അതിനേക്കാള്‍ ശക്തിമത്തായ മറ്റു ഉപാദാനങ്ങളെ പൂര്‍ണ്ണമായി അവര്‍ തള്ളിക്കളയുകയും ചെയ്യുന്നു. ഇതു കൊണ്ടാണ് ഇത്രയും വിപുലമായി തെളിവുകളുണ്ടായിട്ടും തിരുനബിയുടെ കാലത്ത് ഇസ്‌ലാമെത്തിയിട്ടുണ്ടെന്ന ചരിത്രം നിറം പിടിക്കാതെ പോയതും ഇത് വെറുമൊരു പുരോഹിത കെട്ടുകഥയായി അറിയപ്പെടുന്നതും. ഇതിനെക്കുറിച്ച് മുസ്‌ലിംകളെഴുതിയതധികവും അറബിയിലും അറബി മലയാളത്തിലുമായിപ്പോയതും ഇതിന് ആക്കം കൂട്ടി. ഇത്തരം ഉപാദാനങ്ങള്‍ക്ക് കേവല പരിഗണനപോലും നല്‍കിയില്ലയെന്നത് പച്ച പരമാര്‍ത്ഥം.
LIKE
ReplyDelete