അറബി മലയാളം; കേരള മുസ്‌ലിം സ്വത്വത്തെ രൂപപ്പെടുത്തിയ വിധം

നഹാസ് ഇബ്‌നു അസ്‌കര്‍


ഭാഷകള്‍ കേവല ആശയ വിനിമയ ഉപാധി എന്നതിനപ്പുറം സാംസ്‌കാരികമായ ഒരു അടയാളപ്പെടുത്തല്‍ കൂടിയാണ്. കൊളോണിയല്‍ ചിന്താധാരകളുടെ വിധേയത്വം സാധ്യമാക്കാന്‍ ഭാഷകളുടെ മേലുള്ള കൈകടത്തലുകള്‍ ധാരാളമായി നടന്നിട്ടുള്ളത് കൊണ്ടാണ് കോളോണിയലിസം നമ്മുടെ മാനസിക/സാംസ്‌കാരിക തലങ്ങളില്‍ ഇപ്പോഴും വ്യവഹരിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ കോളനീകരണ പാഠങ്ങളില്‍ മാപ്പിളകളുടെ സ്വത്വം അടയാളപ്പെടുത്തപ്പെട്ടത് അറബി മലയാളത്തിലായിരുന്നു. മുസ്ലിം വ്യവഹാര ഭാഷ എന്ന തലത്തില്‍  നിന്ന് നവോത്ഥാന മൂല്യങ്ങളുടെ വ്യാപകര്‍ എന്ന നിലയിലേക്കുള്ള അറബി മലയാളത്തിന്റെ പരിവര്‍ത്തനം ദ്രുതഗതിയിലായിരുന്നിട്ടും അതിന്റെ തുടര്‍ച്ച സാധ്യമായില്ല എന്നത് മാപ്പിളകളുടെ ചരിത്രപരമായ സ്വാധീനത്തെ വരെ അപഹരിക്കാന്‍ കാരണമായിട്ടുണ്ട്.
പ്രാചീന കാലം മുതല്‍ക്കുള്ള അറബികളുമായുള്ള വ്യാപാര ബന്ധം ഇരുകൂട്ടുകാര്‍ക്കും ഉപകാരപ്രദമായ ഒരു ഭാഷയെ അനിവാര്യമാക്കി. ഇതിന്റെ ഫലമായാണ് അറബി മലയാളം രൂപപ്പെടുന്നത്. അറബികളാണ് ആദ്യമായി ഈ ലിപിഭേദം ഉപയോഗിച്ച് തുടങ്ങിയത്. അറബി ലിപിയില്‍ പ്രാദേശിക ഭാഷ എഴുതുന്ന രീതി അറബികള്‍ക്കുണ്ടായിരുന്നു. അറബിത്തമിഴ് ഇത്തരത്തില്‍ രൂപപ്പെട്ടതാണ്.
അധിനിവേശ വിരുദ്ധ സാഹിത്യ രചനകളാണ് അറബിമലയാളത്തിന്റെ വികാസത്തിന് പ്രധാന ഹേതുവായി ഗ്രഹിച്ചിരുന്നത്. ഹിജ്‌റ 70 നു ശേഷം വ്യവസ്ഥാപിതമായ രീതിയിലേക്ക് അറബി മലയാളം മാറ്റപ്പെട്ടു. കണ്ടെടുത്തതില്‍ ഏറ്റവും പഴക്കം ചെന്ന ഖാളി മുഹമ്മദ് രചിക്കപ്പെട്ടു എന്നു കരുതുന്ന 'മുഹ്‌യുദ്ധീന്‍ മാല'ക്ക് ശേഷം 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അടുത്ത കൃതി കണ്ടെത്തുന്നത്. അതിനിടയിലെ കാലഘട്ടത്തില്‍ രചനാത്മക മേഖലക്ക് എന്തു സംഭവിച്ചു എന്നത് അജ്ഞാതം.
ഇസ്‌ലാമിക ആഗമനത്തോടെ അറബിക്ക് ദൈവികമായ പരിവേഷം ലഭിച്ചു. മുസ്‌ലിം ഭാഗങ്ങളില്‍ നിന്നുള്ള രചനകളധികവും അറബി ഭാഷയില്‍ തന്നെയായി.
കേരളത്തിലെ ജാതിവ്യവസ്ഥ ഇസ്‌ലാമിക സംസ്‌കൃതിയുടെ വികാസത്തില്‍ അനുകൂലമായ സാഹചര്യമൊരുക്കി. ജന്മം കൊണ്ട് സന്നിവേശിപ്പിക്കപ്പെടുന്ന ജാതീയമായ പാര്‍ശ്വവല്‍ക്കരണങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍ മതപരിവര്‍ത്തനം ഒരു വഴിയായി ഇത്തരം അധസ്ഥിതര്‍ സ്വീകരിക്കാന്‍ തുടങ്ങി. ഈ ഒരു സാഹചര്യമാണ് അറബി മലയാള ഭാഷയുടെ ആവിര്‍ഭാവത്തിന് വഴിയൊരുക്കിയത്.
അറബി മലയാള രചനകളുടെ പ്രചരണം മാപ്പിള സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ സമാന്തരമായി സംസ്‌കൃത ഭാഷയുടെ ഉപയോഗ തലം ഹൈന്ദവ സമൂഹത്തിലും മലയാളം, ഹിബ്രു, സുറിയാനി എന്നീ ഭാഷകളുടെ ഒരു കൃത്രിമ സങ്കലനം കൃസ്ത്യാനികള്‍ക്കിടയിലും പ്രചാരത്തിലുണ്ടായിരുന്നു. ഭാഷപരമായ സാംസ്‌കാരിക ആധിപത്യത്തിന്റെ ഉദാഹരണങ്ങളാണ് ഈ ഭാഷകള്‍.
മലയാളത്തിന്റെ കേവല ലിപിഭേദമല്ല അറബി മലയാളം. അതിന് അതിന്റേതായ ഒരു സ്വത്വം ഉണ്ട്. അ, ബ, ത, ജ, ഒ, റ, സ, ശ, ക, ല, മ, ന, വ, ഹ, യ എന്നീ 15 അക്ഷരങ്ങള്‍ക്ക് മാത്രമാണ് കൃത്യമായ മലയാള ശബ്ദകോശങ്ങള്‍ ഉള്ളത്. മറ്റു അക്ഷരങ്ങള്‍ക്ക് സമാന ശബ്ദം മലയാളത്തിലില്ല എന്നത് കൊണ്ട് തന്നെയാണ് കേവല ലിപിഭേദമല്ല ഇതെന്ന് പറയുന്നത്.
തുടക്കത്തില്‍ പരിമിതമായി മാത്രം ഉപയോഗിക്കപ്പെട്ട അറബി മലയാളം പിന്നീട് മലയാളത്തിനു സമാന്തരമായ പ്ലാറ്റ്‌ഫോമിലേക്കെത്തിച്ചേര്‍ന്നു. കേരളത്തിന്റെ സാഹിത്യ-ധൈഷണിക മേഖലകളില്‍ അറബി മലയാളം ചാര്‍ത്തിയ പുതിയ മാനദണ്ഡങ്ങള്‍, രചനാത്മകവും സാംസ്‌കാരികവുമായ വൈദേശിക പശ്ചാത്തലത്തില്‍ കൂടുതല്‍ തീവ്രമാവുകയാണ് ചെയ്യുന്നത്.
വൈദേശിക ആഗമനങ്ങളുടെ ആരംഭം കേരളത്തിലായത് കൊണ്ട് തന്നെ ആദ്യകാല അതൃപ്തികളും ആരംഭിക്കുന്നത് കേരളത്തില്‍ നിന്നു തന്നെയാണ്. ഇത്തരം ചെറുത്തു നില്‍പ്പുകള്‍ ഗവേഷണ പശ്ചാത്തലങ്ങളില്‍ നിക്ഷ്പക്ഷമായി കടന്നു വരുന്നില്ലാ എന്നത് ക്ലേഷകരം തന്നെ. അറബി മലയാള വായനകള്‍ അധികവും നടക്കുന്നത് ഈ ചെറുത്തു നില്‍പ്പിന്റെ പശ്ചാത്തലത്തിലാണ്.
കുരിശു യുദ്ധം സൃഷ്ടിച്ച സാമൂഹിക പശ്ചാത്തലം മുസ്‌ലിം-ക്രിസ്ത്യന്‍ വൈര്യം ദൃഢമാക്കി. പോര്‍ച്ചുഗീസ് സമുദ്ര പര്യാടനങ്ങളുടെ പ്രധാന ലക്ഷ്യവും അറബി വ്യാപാര കുത്തക തകര്‍ക്കുക എന്നതായിരുന്നു. ഈ വ്യാപാരത്തിന്റെ തുടര്‍ച്ചയാണ് ഇന്ത്യന്‍ പര്യാടനവും തുടര്‍ വികാസവും. മുസ്‌ലിംകളോടുള്ള പോര്‍ച്ചുഗീസുകാരുടെ പ്രതികാര നടപടി തീര്‍ത്തും മനുഷ്യത്വ രഹിതവും നീചവുമായിരുന്നു. ഇവര്‍ക്കെതിരെയുള്ള യുദ്ധം വിശുദ്ധയുദ്ധമായി (ജിഹാദ്) പ്രഖ്യാപിക്കുന്നതാണ് ആദ്യ കാല മുസ്‌ലിം രചനകള്‍. ഈ പരമ്പരയിലെ കണ്ടെടുത്ത ആദ്യ കൃതി സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്റെ 'തഹ്‌രീളുല്‍ അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബാദത്തി സ്വല്‍ബാന്‍'  ആണ്. 'തഹ്‌രീള്' എന്നറിയപ്പെടുന്ന ഈ കൃതി പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടങ്ങളെ വിശുദ്ധ യുദ്ധങ്ങളായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. സാമൂതിരിയുടെ ആയിരക്കണക്കിനു വരുന്ന നായര്‍ പടയാളികള്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നടത്തിയ നിരന്തര യുദ്ധങ്ങള്‍ സാമൂതിരിയെ തളര്‍ത്തിയ സമയത്താണ് മാപ്പിളകള്‍ക്ക് വേണ്ടി പോരാടുന്ന സാമൂതിരിയെ സഹായിക്കാന്‍ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണെന്ന മൂല്യ പ്രമേയത്തില്‍ 'തഹ്‌രീള്'  അനാവൃതമാവുന്നത്.
മധ്യകാല കേരള ചരിത്രത്തിന്റെ പ്രഥമ ഉപദാനം എന്ന നിലക്ക് യൂറോപ്യന്‍ വിരുദ്ധതയുടെ ആദ്യ പ്രകടന പത്രിക എന്ന് എം.ജി.എസ് വിശേഷിപ്പിച്ച 'തുഹ്ഫത്തുല്‍ മുജാഹിദീന്‍' ഒരു സമര സാഹിത്യം എന്ന രീതിയിലാണ് വായിക്കപ്പെടേണ്ടത്. പണ്ഡിതനും പില്‍ക്കാല കേരള മുസ്‌ലിം സരണികളുടെ വാക്താവുമായിരുന്നു ഇതിന്റെ രചയിതാവായ സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍. ഖാദി മുഹമ്മദിന്റെ 'ഫത്ഹുല്‍ മുബീനും'  ഈ ഗണത്തില്‍ പ്രസ്താവ്യമാണ്.
തെക്കന്‍ മലബാറിന്റെ പോര്‍ച്ചുഗീസ് എതിര്‍പ്പുകളെ ധീരാത്മകമായി എതിര്‍ത്ത വെളിയംകോട് സ്വദേശിയായ കുഞ്ഞിമരക്കാറിന്റെ കഥ പറയുന്ന 'മനാത്ത് പറമ്പില്‍ കുഞ്ഞിമരക്കാര്‍ മാല'  അജ്ഞതനായ രചയിതാവിനാല്‍ വിരചിതമായ ഒരു അറബി മലയാള കൃതിയാണ്. തന്റെ വിവാഹ ് നടക്കുന്നതിനിടെയാണ് ഒരു മുസ്‌ലിം പെണ്‍ കുട്ടിയെ പറങ്കി നാവികര്‍ തട്ടിക്കൊണ്ടു പോയ വിവരമറിയുന്നത്. മൂത്രമൊഴിക്കാനാണെന്നും പറഞ്ഞ് കപ്പലില്‍ പോയി പെണ്‍കുട്ടിയെ രക്ഷിച്ച് ധീര മരണം വരിച്ച കുഞ്ഞിമരക്കാറിന്റെ സമരോജ്വല ജീവിതമാണ് ഇതിന്റെ കഥാതന്തു.
ഒരു സ്തുതി കീര്‍ത്തനാമായി ( Eulogy) രചിക്കപ്പെട്ട കൃതിയാണ് രാമന്തളിമാല. ഇതിന്റെ കര്‍ത്താവ് അജ്ഞാതനാണ്. കണ്ടെടുക്കപ്പെട്ട കയ്യെഴുത്ത് കൃതി നുരുമ്പിച്ചതും ക്രമരഹിതവുായിരുന്നു. എന്നിരുന്നാലും ചരിത്രപരമായി 'രാമന്തളി' നിര്‍വ്വഹിച്ച പങ്ക് അംഗീകരിക്കപ്പെടേണ്ടതാണ്. പഴയ തുറമുഖ നഗരമായ ഏഴിമലക്കടുത്ത രാമന്തളിയില്‍ പോര്‍ച്ചുഗീസുകാര്‍ ഒരു കോട്ട പണിതിരുന്നു. പോര്‍ച്ചുഗീസുകാര്‍ മുസ്‌ലിം വിരുദ്ധതയുടെ പരകോടിയിലെത്തിയപ്പോള്‍ പോക്കര്‍ മൂപ്പന്റെ നേതൃത്വത്തില്‍ 17 മാപ്പിളമാര്‍ ചേര്‍ന്ന് തിരിച്ചടിച്ച് രക്തസാക്ഷിത്വം വഹിച്ച സംഭവമാണ് രാമന്തളിയുടെ ഇതിവൃത്തം. പോക്കര്‍ മൂപ്പന്‍, പാരി, കലന്തര്‍, കുഞ്ഞിപ്പരി, കമ്പന്‍, അബൂബക്കര്‍, പാരി അഹമ്മദ്, ബക്കിരി, ബക്കിരി ഹസന്‍, ചേരി കാക്ക എന്നീ 10 പേരാണ് മാലയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഈ സംഭവത്തിന്റെ ചരിത്രപരമായ വസ്തുതയും സാധുതയും ശരിവെക്കുന്ന രേഖകള്‍ ലഭ്യമായിട്ടില്ല. തുടര്‍ പഠനങ്ങളില്‍ പ്രത്യാശിക്കാം.
ബ്രിട്ടീഷ് അധിനിവേഷത്തിനെതിരെയും സമാനമായ പ്രതികരണങ്ങള്‍ തുടര്‍ന്നു പോന്നു. മമ്പുറം തങ്ങളുടെയും മകന്‍ സയ്യിദ് ഫസല്‍ തങ്ങളുടെയും ചെറുത്തു നില്‍പ്പ് ധൈഷണിക രചനകളോടൊപ്പം തന്നെ സാന്നിധ്യ പരം കൂടിയായിരുന്നു. തങ്ങളുടെ 'സൈഫുല്‍ ബത്താര്‍ അലാ മന്‍ യുവാലില്‍ കുഫാര്‍' (മതനിന്ദകരായ ഭരണാധികാരികള്‍ക്കെതിരെയുള്ള വാള്‍) എന്ന കൃതിയും പുത്രന്‍ സയ്യിദ് ഫസല്‍ തങ്ങളുടെ 'ഉദ്ദത്തുല്‍ ഉമറ', 'തന്‍ബീഹ് അല്‍ ഖാലിഫീന്‍' എന്നീ കൃതികളൊക്കെ മലബാറിലെ മാപ്പിള ചെറുത്തു നില്‍പ്പുകളുടെ മാനിഫെസ്റ്റോകളായി പരിഗണിക്കപ്പെടാം.
'സൈഫുല്‍ ബത്താറിന്റെ' രചനാ പശ്ചാത്തലം തിരൂരങ്ങാടിക്കടുത്ത മുട്ടിറയാണ്. തമ്മിലടിപ്പിച്ച് ഇരയെ വരുതിയിലാക്കുന്ന പഴയ ചെന്നായ തന്ത്രം തന്നെയാണ് മേല്‍ജാതിക്കാരനായ ജന്മിയെ കൂട്ടു പിടിച്ച് ബ്രിട്ടീഷുകാര്‍ മുട്ടിയറയില്‍ നടപ്പിലാക്കിയത്. ഇതിന്റെ ഫലമായി നിരവധി ആളുകള്‍ രക്തസാക്ഷികളായി. ബ്രിട്ടീഷ് വിരുദ്ധ മനോഭാവം സൃഷ്ടിക്കപ്പെടുന്നു എന്ന പേരില്‍ ഈ ഗ്രന്ഥം ബ്രിട്ടീഷ് ഗവണ്‍മെന്റ് നിരോധിക്കുകയാണ് ചെയ്തത്.
ഇത്തരം നിരവധി രചനകള്‍ കണ്ടുകെട്ടിയും നശിപ്പിച്ചും കൊളോണിയല്‍ വിരുദ്ധ മനോഭാവങ്ങളെ അടക്കി നിര്‍ത്താന്‍ അതിന്റെ ഉപയോക്താക്കള്‍ നിരന്തരം ശ്രമിച്ചു കൊണ്ടേയിരുന്നു. പക്ഷെ അതിന്റെ ഫലങ്ങള്‍ അത്ര കണ്ട് ഉപയുക്തമായില്ലാ എന്നു കാണാം. അതിന്റെ പ്രധാന കാരണം ഇത്തരം രചനകളുടെ നിരന്തര നിര്‍മ്മാണങ്ങളാണ്. ദേശീയ പോരാട്ടങ്ങള്‍ക്ക് മതകീയത ചാര്‍ത്തപ്പെടുമ്പോള്‍ തീര്‍ത്തും അത് ശക്തിമുറ്റതായിട്ട് മാറുന്നുണ്ട്. അതുകൊണ്ട് 'മാപ്പിളമാര്‍' ബ്രിട്ടീഷുകാരുടെ പ്രധാന എതിരാളികളായി മാറി. ഈ അവസ്ഥയില്‍ മാപ്പിളകളുടെ പോരാട്ട വീര്യങ്ങള്‍ വായിക്കപ്പെടുന്നിടത്തും ചരിത്രം സൃഷ്ടിക്കപ്പെടുന്നിടത്തും കോളനിയല്‍ ചിന്താധാരയുടെ സ്പര്‍ശനം പ്രത്യക്ഷത്തില്‍ തന്നെ പ്രകടമാണ്. ഈ ചരിത്രങ്ങളുടെ പില്‍ക്കാല വായനകള്‍ 'അക്രമകാരികള്‍' എന്ന ലേബലിലേക്ക് മാപ്പിളകളെ മാറ്റിയെടുത്തു. മലപ്പുറം കത്തിയും മറ്റും ഭീകരതകളുടെ മാതൃകകളായി.
പെര്‍ഫോമന്‍സ് കാലഘട്ടത്തില്‍ മാപ്പിളകളേയും മുസ്‌ലിംകളേയും നിര്‍മിക്കുന്ന ഫ്രെയിം ഒരു ഭീകര സ്വത്വത്തിന്റേതാണ്. മലപ്പുറം ബോംബിന്റെ രാജ്യമായും ഹാജിയാര്‍ നാലു കെട്ടുന്ന ഭക്ഷണപ്രിയനായ അഹങ്കാരിയായും 'മൊല്ലാക്കമാര്‍' മുറുക്കിത്തുപ്പി നടക്കുന്ന അപരിഷ്‌കൃതനായും മാറ്റപ്പെടുന്നത് ഈ അപക്വമായ ചരിത്രവായനയുടെ ഫലമാണ്. സലാം വീട്ടിയാല്‍ ഉടനെ കൈകളുയര്‍ത്തുന്ന മുസ്‌ലിം സാംസ്‌കാരിക പാരമ്പര്യത്തെ സൃഷ്ടിച്ചെടുത്ത ചലചിത്രങ്ങളും ഭീകരവാദി ഒരു മുസ്‌ലിമാവുക എന്ന പൊതു ധാരണകളും സഹജമായി കടന്നു വന്നതല്ല. ദശകങ്ങളുടെ കൃത്രിമമായ നിര്‍മ്മാണങ്ങളാണ്.
ഒരു പതിറ്റാണ്ടു കൊണ്ട് മലയാളത്തിനൊത്ത് സാഹിത്യവും സാംസ്‌കാരികവുമായി സ്വന്തം നിലയില്‍ അസ്ഥിത്വം ഉറപ്പിച്ച ഒരു ഭാഷ ആ കാലഘട്ടത്തെ പോരാട്ടങ്ങളെ വരെ സ്വാധീനിക്കുമാര്‍ കരുത്തുറ്റതായതില്‍ അതിന്റെ ജനകീയത വ്യക്തമാണ്. അറബി, അറബി മലയാളത്തിന്റെ ധൈഷണിക പാരമ്പര്യങ്ങള്‍ എവിടെയോ അറ്റു പോയി എന്നതാണ് ചരിത്രപരമായ അപരവല്‍ക്കരണത്തിന് മാപ്പിളകളെ നിയുക്തരാക്കിയത്. ഒരു ഭാഷ നമ്മുടെ ചരിത്ര സ്വത്വത്തെ രൂപപ്പെടുത്തുമ്പോള്‍ അതിനോടുള്ള നിരാകരണം നമ്മുടെ സ്വത്വത്തെ തളളിക്കളയുന്നതിന് സമാനമാണ്.      

No comments:

Post a Comment

മുസ്‌ലിം പോരാട്ടത്തിന്റെ സ്വാതന്ത്ര്യ സമര ചിന്തകള്‍
മുസ്‌ലിം പോരാട്ടത്തിന്റെ സ്വാതന്ത്ര്യ സമര ചിന്തകള്‍
സല്‍മാന്‍ പാപ്പിനിപ്പാറ മാതൃരാജ്യത്തിന്റെ സ്വാതന്ത്രത്തിനുവേണ്ടി സര്‍വ്വായുധരായ പാശ്ചാത്യ പട്ടാളങ്ങള്‍ക്കു മുമ്പില്‍ നെഞ്ചും വിരിച്ചു നിന്ന ഒരു ധീര ജനതയുടെ കഥയാണ് ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിന് ലോകത്തോട് വിളിച്ച് പറയാനുള്ളത്. ജാതി,മത,വര്‍ഗ്ഗ,ഭാഷാ ഭേതമന്യെ സ്വരാജ്യമെന്ന ലക്ഷത്തിലേക്ക് ഒരുജനത പാഞ്ഞടുക്കുകയുണ്ടായി.വൈജ്യാദ്യങ്ങളെല്ലാം സ്വാതന്ത്ര സമര പ്രസ്ഥാനമെന്ന ചങ്ങലയിലെ കണ്ണികളായപ്പോള്‍ ഹിന്ദുവും
കേരള മുസ്‌ലിം ധൈഷണിക പാരമ്പര്യത്തിന്റെ മാതൃക
കേരള മുസ്‌ലിം ധൈഷണിക പാരമ്പര്യത്തിന്റെ മാതൃക
 മാഹിര്‍ കെ.ടി പുക്കൊളത്തൂര്‍  പുണ്യ നബി(സ്വ)യുടെ കാലത്ത് തന്നെ ഇസ്ലാമികാവിര്‍ഭാവം കൊണ്ട് അനുഗ്രഹീതമായ കേരളമണ്ണില്‍ മാലിക് ബ്‌നു ദീനാറും സംഘവും ജ്ഞാനസപര്യയുടെ വിശാലാര്‍ത്ഥങ്ങളിലേക്ക് ചൂണ്ടുവിരല്‍ പാകിയെങ്കിലും നാലാം നൂറ്റാണ്ടില്‍ ഇന്ത്യ കീഴടക്കാനായി കടന്ന് വന്ന മുഹമ്മദ് ഗസ്‌നിയിലൂടെയാണ് വൈജ്ഞാനിക മേഖല കേരളത്തില്‍ വേരൂന്നിത്തുടങ്ങുന്നത്. ആ ജ്ഞാന പരമ്പര ശക്തിയാര്‍ജിക്കുന്നത് ആറാം