ഹൈ-ടെക്കിന്റ ബാംഗ്ലൂര്‍ വസന്തം

 അമീന്‍ മമ്പാട് 

           അന്നത്തെ സായാഹ്നത്തിലും കട്ടന്‍ ചായയോടു കൂടെ എനിക്കൊരു ഫോണ്‍ കോള്‍ ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം എല്ലാ യാത്രകളുടെയും തുടക്കം ഒരു ഫോണ്‍ കോളായിരുന്നു. അന്നത്തെ യാത്രയുടെ തുടക്കവും ആ കോള്‍ തന്നെയായിരുന്നു. ബാംഗ്ലൂര്‍ എന്ന് കേട്ടപ്പോഴേ മനസ്സ് ആഗ്രഹത്താല്‍ ചാഞ്ചാടി. മറിച്ചൊന്നും ചിന്തിച്ചില്ല, കിട്ടിയതെല്ലാം ബാഗില്‍ വാരിക്കൂട്ടി നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴേക്ക് തട്ടിക്കൂട്ടിയുണ്ടാക്കിയ പ്ലാന്‍ ഒന്നു മാറ്റേണ്ടി വന്നു. പിന്നെ 8:50 നുള്ള രാജറാണിയായിരുന്നു എന്റെ മുന്നിലുണ്ടായിരുന്നത്. ഷൊര്‍ണ്ണൂരിലെത്തിയപ്പോഴേക്ക് രണ്ടാമത്തെ പ്ലാനും തെറ്റിയിരുന്നു. ബാംഗ്ലൂരിലേക്കുള്ള ട്രെയ്ന്‍ ഷൊര്‍ണ്ണൂര്‍ വിട്ട് കടന്നിരുന്നു. പിന്നെ എന്റെ മുന്നിലുണ്ടായിരുന്ന മാര്‍ഗ്ഗം സേലം പോയി അവിടെ നിന്ന് ട്രെയ്ന്‍ മാറിക്കയറലായിരുന്നു. പക്ഷെ, സേലത്തിലേക്ക് ഒരു മണിക്ക് ശേഷമായിരുന്നു ട്രെയിന്‍ ഉണ്ടായിരുന്നത്. നീണ്ട രണ്ടര മണിക്കൂര്‍ ഞാന്‍ ഷൊര്‍ണ്ണൂര്‍ ജംഗ്ഷനിലെ പ്ലാറ്റ്‌ഫോമുകളിലൂടെ ചിലവഴിച്ചു. ആറാം പ്ലാറ്റ്‌ഫോമിലൂടെ കടന്ന് പോയ രാജധാനി എക്‌സ്പ്രസിനെനോക്കി ഞാനെന്റെ സ്വപ്‌നയാത്ര പ്ലാന്‍ ചെയ്യുകയായിരുന്നു. ആരോ എന്നെ തട്ടി വിളിക്കുന്നത് പോലെ എനിക്ക് തോന്നി. അയാളുടെ സ്വരങ്ങള്‍ ഒരു ചോദ്യമായി എന്റെ കാതുകളില്‍ മുഴങ്ങി. 'നീ എവിടേക്കാ?' 'ഞാന്‍ ബാംഗ്ലൂരിലേക്ക്' പിന്നെ ചോദ്യങ്ങളുടെ മാലപ്പടക്കം തന്നെയായിരുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍, സമയം ചിലവഴിക്കാന്‍ എനിക്കൊരു കൂട്ടുകാരനെ കിട്ടിയതു പോലെ തോന്നി. 'ഒരേ മൈന്റുള്ള രണ്ട് പേര്‍ ചേര്‍ന്നാല്‍ പിന്നെ ലൈഫ് മൊത്തോം കളറാണ്' എന്ന് പറയുന്നത് വളരെ വലിയ യാഥാര്‍ത്ഥ്യമാണെന്ന് എനിക്ക് മനസ്സിലായി.
സേലത്ത് നിന്നും ബാംഗ്ലൂരിലേക്ക് നേരിട്ട് കയറാം എന്ന് കരുതി സേലത്തിലേക്ക് ട്രെയ്ന്‍ കയറി. ബാംഗ്ലൂരിലേക്കുള്ള ട്രെയ്ന്‍ ചോദിക്കാന്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ അടുത്തെത്തിയ ഞാന്‍ മറുപടി കേട്ട് അന്താളിച്ചു. വഴി മുട്ടിയോ എന്ന് കരുതി ഇരിക്കുമ്പോഴാണ് ഒരു തമിഴന്‍ വന്ന് എന്തോ പറഞ്ഞത്. ആദ്യം എനിക്ക് വന്നത് ഹിന്ദി ഭാഷയായിരുന്നു. അതങ്ങനെയാണല്ലോ, തമിഴന്മാരേക്കാളും നമ്മോടടുത്തത് ബംഗാളികളല്ലേ...
വഴിമുട്ടിയ എന്നെ വഴികാണിക്കാന്‍ വന്നത് BJP അല്ലായിരുന്നു. പകരം ഫോണിലുള്ള ഒരു ആപ്ലിക്കേഷനായിരുന്നു. ബാംഗ്ലൂരിലേക്ക് നേരിട്ടുള്ള ട്രെയിന്‍ കുറേ നേരത്തിനു ശേഷമാണ് ഉള്ളതെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അതുകൊണ്ട് ഞാന്‍ ജോലാര്‍പേട്ടിയിലേക്കും അവിടെ നിന്ന് ബാംഗ്ലൂരിലേക്കും ട്രെയ്ന്‍ കയറി.
ബാംഗ്ലൂരിലെത്തിയ ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ ചുറ്റും നോക്കി. തമിഴും ഹിന്ദിയുമെല്ലാം ഒപ്പിക്കാമെങ്കിലും 'കന്നട' അതൊരു ചോദ്യചിഹ്നം തന്നെയായിരുന്നു! റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമിറങ്ങിയ എന്നെ ഓട്ടോ ജീവനക്കാര്‍ വലയം ചെയ്തു. അവരുടെ പ്രതീക്ഷയേറിയ കണ്ണുകള്‍ക്കെല്ലാം നിരാശ നല്‍കി ഞാന്‍ നടന്നു നീങ്ങി. പിന്നെ എന്റെ മുമ്പിലുണ്ടായിരുന്നത് പണ്ഡിതനായ അല്ലാമാ ഗൂഗിള്‍ മാത്രമായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത്: അടുത്തുള്ള കബ്ബണ്‍ പാര്‍ക്കി(Cobbon Park) ലേക്ക് പോകാനായിരുന്നു. പണ്ഡിതന്‍ മാപ്പ് എനിക്ക് അതിന് വഴിയും കാണിച്ചു തന്നു.
രണ്ട് കിലോമീറ്ററിനേക്കാള്‍ കൂടുതലുള്ള അവിടേക്ക് ഞാന്‍ നടക്കാന്‍ തന്നെ തീരുമാനിച്ചു. കാല്‍നട യാത്രക്കാര്‍ ഒട്ടും തന്നെയില്ലാത്ത ആ വഴികള്‍ എന്നെ ഭീതിജനകമാക്കിയെങ്കിലും മുന്നോട്ട് വെച്ച കാല്‍ മുന്നോട്ട് തന്നെ. എന്റെ ഉള്ളിലെ ഭീതി മനസ്സിലാക്കിയ ഒരു ഓട്ടോ ജീവനക്കാരന്‍ എന്നെ കബ്ബണ്‍ പാര്‍ക്കില്‍ എത്തിക്കാം എന്നു പറഞ്ഞു. അയാള്‍ പറയുന്നത് എനിക്ക് വ്യക്തമാകുന്നില്ല എന്ന് മനസ്സിലാക്കിയതു കൊണ്ടാകാം എന്നോട് അദ്ധേഹം ഇംഗ്ലീഷില്‍ സംസാരിക്കാന്‍ തുടങ്ങി.
കബ്ബണ്‍ പാര്‍ക്കിലെത്തിയ ഞാന്‍ നീണ്ട ഒരു നടത്തമായിരുന്നു. മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ക്കും കാതുകള്‍ക്കും ആകാംക്ഷയായിരുന്നു സംസാരിക്കുന്നത് മലയാളമാണോ എന്നറിയാന്‍. എന്നാല്‍ എന്റെ കണ്ണുകള്‍ ചെന്നു നിന്നത് ശേഖര്‍ എന്ന ബാംഗ്ലൂര്‍ക്കാരന്റെ അടുക്കലായിരുന്നു. അയാള്‍ക്ക് ബാംഗ്ലൂരിനെകുറിച്ച് ഒരുപാട് പറയാനുണ്ടായിരുന്നു. എന്നും സായാഹ്നത്തില്‍ അയാള്‍ അവിടെ വന്നിരിക്കാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സായാഹ്നത്തെ പ്രതീക്ഷിച്ചായിരുന്നു അയാളഉടെ ഓരോ ദിവസവും തുടങ്ങുന്നത്. തണല്‍ വിരിച്ച പാര്‍ക്കിലെ പാതകളിലൂടെ നടക്കുമ്പോള്‍ സമയം പോയതറിഞ്ഞില്ല. പക്ഷികളുടെ കളകൂജനങ്ങള്‍ എന്റെ മനസ്സിന്റെ ഭാരം കുറക്കുന്നതു പോലെ എനിക്ക് തോന്നി. ഒരു വിഭാഗം കാല്‍പന്തുകളിയും മറ്റൊരു വിഭാഗം ടെന്നീസ് കളിയും മറ്റൊരു വിഭാഗം ക്രിക്കറ്റ് കളിയും ആസ്വദിക്കുമ്പോള്‍ ഞാന്‍ എന്റെ ഏകാന്തതയായിരുന്നു ആസ്വദിച്ചിരുന്നത്. എനിക്ക് എന്റെ സ്വപ്‌നസാക്ഷാത്കാരത്തില്‍ ആത്മനിര്‍വൃതിയടങ്ങിയതു പോലെ തോന്നി.
പിന്നെ എന്നെ അതിശയിപ്പിച്ചത് പാര്‍ക്കിലെ ലൈബ്രറിയായിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, കന്നട എന്നിവക്ക് പുറമെ ഇന്ത്യയിലെ പല ഭാഷകളിലുമുള്ള പുസ്തകങ്ങള്‍, വായനക്കാരെ കൊണ്ട് നിറഞ്ഞ വായനാമുറി. വളരെ പ്രതീക്ഷയോടെ വായനാമുറിയിലേക്കെടുത്തുവെച്ച എന്റെ കാല്‍ നിരാശയോടെയാണ് ഞാന്‍ തിരിച്ചെടുത്തത്. നിശബ്ദമായ ഒരു റൂമിലേക്ക് ഒരാള്‍ കയറി വന്നാല്‍ അവിടെയുള്ള എല്ലാവരും അയാളിലേക്ക് ഒരു വേള കണ്ണ് തിരിക്കല്‍ സ്വാഭാവികമാണല്ലോ. എന്നാല്‍ അവിടെയുള്ളവരുടെ കണ്ണുകള്‍ മുമ്പിലുള്ള പുസ്തകത്തില്‍ നിന്നും മാറിയതേയില്ല. അവിടെ നിന്നിറങ്ങിയപ്പോഴാണ് നേരം ഇരുട്ടിയത് ഞാന്‍ അറിഞ്ഞത്. ശേഖറിന്റെ വാക്കുകള്‍ എന്നെ കബ്ബണ്‍ പാര്‍ക്കിലുള്ള മെട്രോ സ്‌റ്റേഷനിലെത്തിച്ചു. രണ്ട് മെട്രോ കയറിയാല്‍ യശ്വന്ത്പൂര്‍ ജംഗ്ഷനില്‍ എത്താമായിരുന്നു. ആദ്യമായിട്ടായിരുന്നു ഒരു മെട്രോയില്‍ യാത്ര ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഞാന്‍ പ്രതീക്ഷിച്ചതിലുമധികം അനുഭവങ്ങള്‍ എനിക്ക് സമ്മാനിച്ചു. മെട്രോയില്‍ സഞ്ചരിക്കുമ്പോള്‍ സന്തോഷത്തിലേറെ എനിക്കിറങ്ങേണ്ട സ്‌റ്റേഷന്‍ വിട്ടു കടക്കുമോ എന്ന ഭീതിയായിരുന്നു. ഓരോ സ്‌റ്റേഷന്‍ എത്തുമ്പോഴും ഓരോരുത്തരോടായി ചോദിക്കാന്‍ തുടങ്ങി. എന്നാല്‍ മെജെസ്റ്റിക്ക് എത്തി എന്ന് ഞാന്‍ അറിഞ്ഞത് രണ്ട് കന്നടക്കാരുടെ സംസാരത്തില്‍ നിന്നായിരുന്നു. കബ്ബണ്‍ പാര്‍ക്കില്‍ നിന്നും മെജസ്റ്റിക്ക് മെട്രോ സ്‌റ്റേഷനില്‍ വന്നിറങ്ങിയ എയര്‍പോര്‍ട്ടിലാണോ വന്നിറങ്ങിയത് എന്ന് എന്നോട് തന്നെ ചോദിച്ചു. ഒരുപാട് വഴികള്‍ നിറഞ്ഞ ആ സ്റ്റേഷനില്‍ എങ്ങോട്ട് പോവണമെന്നറിയാതെ അലഞ്ഞു. ഒരുപാട് കോണികള്‍ കയറിയിറങ്ങി അവസാനം എക്‌സിറ്റ് വാതിലിലൂടെ പുറത്തിറങ്ങിയ ഞാന്‍ കണ്ടത് തികച്ചും അപ്രതീക്ഷിതമായ ചില കാഴ്ച്ചകളായിരുന്നു. വാഹനങ്ങളും കെട്ടിടങ്ങളും തിങ്ങിനിറഞ്ഞ് നില്‍ക്കുന്ന നഗരം, വര്‍ണ്ണ ബള്‍ബുകളാല്‍ അലങ്കരിക്കപ്പെട്ട ഷോപ്പിംഗ് മാളുകളും കച്ചവട കേന്ദ്രങ്ങളും, തങ്ങളുടെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് കുതിക്കുന്ന കാല്‍നട യാത്രക്കാരും, ഇവരില്‍ പ്രതീക്ഷയര്‍പ്പിച്ച പുറന്തള്ളപ്പെട്ട സമൂഹങ്ങളും. സത്യം പറഞ്ഞാല്‍ ചിരിക്കുകയാണോ കരയുകയാണോ വേണ്ടത് എന്ന് ഒരു വേള ചിന്തിച്ചുപോയി. ഒരു കല്ലില്‍ തട്ടി വീഴാന്‍ പോയപ്പോഴാണ് എന്റെ കാലുകള്‍ ചലിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന യാഥാര്‍ത്ഥ്യം ഞാനറിഞ്ഞത്. എവിടേക്ക് പോവണം എവിടെ ചെന്നവസാനിക്കണം എന്നറിയാതെ എന്റെ കാലുകള്‍ ചലിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ കാലുകള്‍ ചെന്നെത്തിയത് ഞാന്‍ വന്ന സ്ഥലത്ത് തന്നെയായിരുന്നു.
മെജസ്റ്റിക്ക് മെട്രോ സ്‌റ്റേഷനില്‍ നിന്നും യശ്വന്ത്പൂര്‍ ജംഗ്ഷനിലേക്ക് ടിക്കറ്റെടുത്ത ഞാന്‍ പ്ലാറ്റ്‌ഫോമിലേക്കെത്തിയപ്പോഴേക്ക് പ്ലാറ്റ്‌ഫോം കണ്‍ട്രോളര്‍ ദേഷ്യപ്പെടുവാന്‍ തുടങ്ങി. ആദ്യം അവരെന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും ആംഗ്യത്തില്‍ നിന്നും ട്രാക്കിനെ തൊട്ട് അല്‍പം വിദൂരം പാലിക്കാനായിരുന്നു അവര്‍ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി. സംസാരത്തോടു കൂടിയുള്ള ആഗ്യം വളരെ ഉപകാരപ്രദമാണെന്ന യാഥാര്‍ത്ഥ്യം അന്ന് ഞാന്‍ ഉള്‍ക്കൊണ്ടു. ശേഷം യശ്വന്ത്പൂജ ജംഗ്ഷനിലെത്തിയ ഞാന്‍ ഷൊര്‍ണ്ണൂരിലേക്കുള്ള നേരിട്ടുള്ള ട്രെയിന്‍ പിടിച്ചു.
എന്റെ അടുത്തിരുന്നിരുന്ന ഒരാള്‍ എന്നോട് ഓരോ കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. മണിക്കൂറുകള്‍ കടന്നു പോയതറിഞ്ഞില്ല. ഷൊര്‍ണ്ണൂരില്‍ നിന്നും നിലമ്പൂരിലേക്കുള്ള പാസഞ്ചറായിരുന്നു എന്നെ പുതിയ ലോകത്തിലേക്ക് കൊണ്ടുപോയതും, യാത്രകളുടെ തുടക്കമാണ് ഈ യാത്ര എന്ന് എന്നെ ഉണര്‍ത്തിയതും.

No comments:

Post a Comment

കേരള മുസ്‌ലിം ധൈഷണിക പാരമ്പര്യത്തിന്റെ മാതൃക
കേരള മുസ്‌ലിം ധൈഷണിക പാരമ്പര്യത്തിന്റെ മാതൃക
 മാഹിര്‍ കെ.ടി പുക്കൊളത്തൂര്‍  പുണ്യ നബി(സ്വ)യുടെ കാലത്ത് തന്നെ ഇസ്ലാമികാവിര്‍ഭാവം കൊണ്ട് അനുഗ്രഹീതമായ കേരളമണ്ണില്‍ മാലിക് ബ്‌നു ദീനാറും സംഘവും ജ്ഞാനസപര്യയുടെ വിശാലാര്‍ത്ഥങ്ങളിലേക്ക് ചൂണ്ടുവിരല്‍ പാകിയെങ്കിലും നാലാം നൂറ്റാണ്ടില്‍ ഇന്ത്യ കീഴടക്കാനായി കടന്ന് വന്ന മുഹമ്മദ് ഗസ്‌നിയിലൂടെയാണ് വൈജ്ഞാനിക മേഖല കേരളത്തില്‍ വേരൂന്നിത്തുടങ്ങുന്നത്. ആ ജ്ഞാന പരമ്പര ശക്തിയാര്‍ജിക്കുന്നത് ആറാം
ഇസ്‌ലാം ആഗമനത്തിന്റെ കേരളീയ പരിസരവും ചരിത്രവും
ഇസ്‌ലാം ആഗമനത്തിന്റെ കേരളീയ പരിസരവും ചരിത്രവും
 ഫാറൂഖ് അഹമ്മദ്               കേരളത്തിന്റെ കച്ചവടപ്പഴമക്ക് സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. ചരിത്രാതീത കാലം മുതല്‍ക്കേ കേരളത്തിലെ കുരുമുളകും ഇഞ്ചിയുമുള്‍പ്പെടുന്ന സുഗന്ധ വ്യജ്ഞനങ്ങളും അലങ്കാര വസ്തുക്കളും അറബികളുള്‍പ്പെടുന്ന വൈദേശികരുടെ കച്ചവട ശ്രദ്ധയാകര്‍ശിച്ചിരുന്നു. പ്രാചീന ലോക സംസ്‌കാരങ്ങളിലടക്കം കേരളീയ സാന്നിധ്യം കാണാന്‍ സാധിക്കും.